കോപ്റ്റർ അപകടത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കോസ്റ്റ് ഗാർഡ്; റോട്ടറുകൾക്കും എയർഫ്രെയിമിനും കേടുപാട്

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള റൺവേയിൽ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കോസ്റ്റ് ഗാർഡ്. അപകട കാരണം കണ്ടെത്താനാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അധികൃതർ അറിയിച്ചു.

ഹെലികോപ്റ്ററിന്റെ റോട്ടറുകൾക്കും എയർഫ്രെയിമിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്‍റെ പ്രധാന റൺവേയുടെ ഇടതുവശത്താണ് ഹെലികോപ്റ്റർ പതിച്ചത്. യാത്രക്കാരെ രക്ഷിക്കാനാണ് സുരക്ഷിത ലാൻഡിങ്ങിന് ശ്രമിച്ചത്.

ഭൂമിയിൽ നിന്ന് ഏകദേശം 30-40 അടി ഉയരത്തിൽ ഉള്ളപ്പോഴാണ് തകരാർ സംഭവിച്ചത്. മാതൃകാപരമായ പ്രഫഷണലിസവും മനസാന്നിധ്യവും കൊണ്ട് പൈലറ്റ്, പ്രധാന റൺവേയിൽ നിന്ന് ഹെലികോപ്റ്ററിന്‍റെ ദിശമാറ്റി ലാൻഡ് ചെയ്യാൻ ശ്രമിച്ചതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

ഉച്ചക്ക് 12 മണിയോടെ പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാർഡിന്‍റെ എ.എൽ.എച്ച് ധ്രുവ് മാർക് 3 ഹെലികോപ്റ്റർ കൊച്ചി വിമാനത്താവളത്തിലെ റൺവേക്ക് സമീപം തകർന്നു വീണത്. അപകടസമയത്ത് മൂന്നു പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം രണ്ട് മണിക്കൂർ താൽകാലികമായി നിർത്തിവെച്ചു. രണ്ട് മണിയോടെ ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങൾ അപകടം നടന്ന സ്ഥലത്ത് നിന്ന് യാർഡിലേക്ക് മാറ്റി. തുടർന്ന് സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷം വിമാന സർവീസ് പുനരാരംഭിച്ചു. 

Tags:    
News Summary - The Indian Coast Guard has ordered an Inquiry, to investigate the cause of the helicopter accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.