ബഷീർ
മനാമ: റിഫ ഹാജിയത്തിൽ കോൾഡ് സ്റ്റോർ നടത്തിയിരുന്ന കോഴിക്കോട് സ്വദേശി അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവ്. കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീറാണ് (58 ) കഴിഞ്ഞ ജനുവരി 23ന് മരിച്ചത്.
സ്വദേശിയായ 28കാരൻ കോൾഡ് സ്റ്റോറിൽ നിന്ന് സാധനം വാങ്ങിയ ശേഷം വില നൽകാതെ പോകാൻ ശ്രമിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. പണംനൽകാതെ പോയ ഇയാളെ പിന്തുടർന്ന ബഷീറിനെ കടക്ക് വെളിയിൽ വെച്ച് പ്രതി അടിക്കുകയായിരുന്നു. അടിയേറ്റ് ബോധരഹിതനായ നിലയിലാണ് ബഷീറിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. നാല് ദിവസം വെന്റിലേറ്ററിൽ കിടന്ന ബഷീർ മരിച്ചു.
ആക്രമണം സമീപത്തെ വീട്ടിലെ സുരക്ഷ കാമറയിൽ പതിഞ്ഞിരുന്നു. മർദനത്തിന്റെ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കവർച്ച, മാരകമായ ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയ ഹൈ ക്രിമിനൽ കോടതി കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ നാലുതവണ മോഷണത്തിനും കടയുടമകളെ ആക്രമിച്ചതിനും ഇയാൾ കുറ്റാരോപിതനായിരുന്നു.
ഹയറുന്നീസയാണ് മരിച്ച ബഷീറിന്റെ ഭാര്യ. മക്കൾ: ഫബിയാസ്, നിഹാൽ, നെഹല. സഹോദരങ്ങൾ: പക്കർ, മൂസ, കോയ, അബ്ദുൽ അസീസ്, സുബൈദ, നസീമ, നസീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.