കൊച്ചി: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകാനുള്ള നടപടി ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയടക്കം വിശദീകരണം തേടി. ഭരണഘടന മൂല്യങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ നടപടിയെന്ന് കാട്ടി ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന സെക്രട്ടറി പി.കെ. നുജൈം നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഇടക്കാല ഉത്തരവ്.
സാമൂഹിക പിന്നാക്കാവസ്ഥയാണ് സംവരണത്തിനുള്ള മാനദണ്ഡമായി ഭരണഘടന സ്വീകരിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സുപ്രീംകോടതി വിധിയുമുണ്ട്. എന്നാൽ, സാമ്പത്തിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിലാണ് മുന്നാക്ക സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് അസാധുവാണ്. സാമ്പത്തിക സംവരണം അംഗീകരിച്ചാൽപോലും കേരളത്തിലെ ജനസംഖ്യപ്രകാരം 10 ശതമാനം മുന്നാക്ക സംവരണം അനുവദിക്കുന്നത് അനീതിയാണ്. പൊതുവിഭാഗത്തിലെ പിന്നാക്കക്കാർ എത്രയുണ്ടെന്ന പഠനംപോലും നടത്താതെയാണ് എല്ലാ മേഖലകളിലും ഒരുപോലെ 10 ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇത് പട്ടികവിഭാഗ, മറ്റ് പിന്നാക്ക വിഭാഗക്കാരുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. തെറ്റായതും നിയമവിരുദ്ധവുമായ സർക്കാർ ഉത്തരവുകൾ റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.