വി.ഡി സതീശൻ
കൊച്ചി: കേരളത്തിലെ സി.പി.എം വലിയ തകർച്ചയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജി. സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കും. സി.പി.എമ്മിന്റെ ഇപ്പോളത്തെ അവസ്ഥയെന്നത് ബംഗാളിനെക്കാൾ മോശമാണെന്നും മികച്ച പല കമ്യൂണിറ്റുകാർ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ, ഇവരിൽ പലരും പാർട്ടിയിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും പല സ്ഥലങ്ങളിൽനിന്നും സി.പി.എം പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് വരുമെന്നും വി.ഡി. സതീശൻ പറഞ്ഞു. വിസ്മയം എന്ന് പറഞ്ഞപ്പോൾ അന്ന് പലരും ചിരിച്ചു. ഇനിയും വിസ്മയങ്ങൾ നടക്കുമെന്നും സതീശൻ കൂട്ടിചേർത്തു. സി.പി.എം നടത്തുന്നത് പി.ആർ വർക്കുകൾ മാത്രമാണെന്നും ജനങ്ങളുടെ പണമാണ് ഇതിനായി ചെലവഴിക്കുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു. അധികാരത്തിന്റെ അഹങ്കാരത്തില്‍ ചെയ്തു കൂട്ടിയതെല്ലാം തിരിച്ചടിയായി മാറുകയാണ്. സംഘ്പരിവാറിന്റെ അതേവഴികളിലൂടെയാണ് സി.പി.എം സഞ്ചരിക്കുന്നത്. വര്‍ഗീയതയോടും തീവ്രവലതുപക്ഷ വാദത്തോടും സന്ധി ചെയ്യുകയാണ്. സി.പി.എമ്മിന്റെ അടിത്തറ കേരളത്തില്‍ ഇളകിയിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജി. സുധാകരന്‍ സ്വീകരിച്ച നിലപാട്. ജി. സുധാകരൻ ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം അപ്പുറത്ത് നില്‍ക്കുമ്പോഴും ബഹുമാനം കാട്ടിയിട്ടുണ്ട്. പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ വെച്ച് നിരവധി സി.പി.എം പ്രാദേശിക നേതാക്കള്‍ക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. സി.പി.എമ്മില്‍നിന്ന് ഇത്തരമൊരു ഒഴുക്ക് മുമ്പ് ഉണ്ടായിട്ടില്ല. അറിയപ്പെടുന്ന പ്രാദേശിക നേതാക്കളാണ് പാര്‍ട്ടി വിട്ട് വരുന്നത്. സി.പി.എം കൂപ്പ് കുത്തി 10 വര്‍ഷത്തെ പിണറായി ഭരണത്തിൽ.
സര്‍ക്കാരിനെതിരായ വികാരം മറയ്ക്കുന്നതിനു വേണ്ടിയാണ് ഖജനാവില്‍നിന്നും കോടികള്‍ എടുത്ത് പ്രചരണം നടത്തുന്നത്. കേരളം ഭരിച്ച ഒരു സര്‍ക്കാരും ഖജനാവ് കൊള്ളയടിച്ച് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ പ്രചരണത്തിന് മാത്രം ഖജനാവില്‍ നിന്നും കോടികളാണ് ചെലവഴിക്കുന്നത്. ജനങ്ങള്‍ അടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ചാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പ്രചരണം നടത്തുന്നത്. അഞ്ച് മാസമായി 10 ലക്ഷത്തില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കുന്നില്ല. തെറ്റായ പ്രചരണമാണ് സര്‍ക്കാര്‍ നടത്തുന്നത്. ലൈഫില്‍ അഞ്ച് ലക്ഷം വീടുകള്‍ വച്ചെന്നാണ് പറയുന്നത്. പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ നിര്‍മ്മിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അന്ന് നിലവിലുണ്ടായിരുന്ന അഞ്ച് ഭവന നിര്‍മ്മാണ പദ്ധതികളിലൂടെ അഞ്ച് വര്‍ഷത്തിനിടെ 443000 വീടുകളാണ് നിര്‍മ്മിച്ചത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പണി തുടങ്ങിയ വീടുകള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുള്ള പത്ത് വര്‍ഷത്തെ ഊതി വീര്‍പ്പിച്ച കണക്കാണ് ഈ സര്‍ക്കാര്‍ പറയുന്നത്. പവര്‍ കട്ട് ഒഴിവാക്കിയെന്നാണ് പറയുന്നത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ക്കെ പവര്‍കട്ട് ഉണ്ട്. അര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കില്‍ പുറത്ത് നിന്നും വൈദ്യുതി എത്തിക്കാന്‍ തീരുമാനിച്ചു. പിന്നീട് അദാനി കമ്പനിയില്‍നിന്നും വൈദ്യുതി വാങ്ങാന്‍ ആ കരാര്‍ റദ്ദാക്കി. പവര്‍ കൊറിഡോര്‍ ഉണ്ടായതും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി ലഭ്യമാകുന്നതും കൊണ്ടാണ് പവര്‍ കട്ട് ഇല്ലാതായത്. മറ്റു പല സംസ്ഥാനങ്ങളിലും ഇതാണ് അവസ്ഥ. എന്നിട്ടാണ് ഇതെല്ലാം തെറ്റായി വ്യാഖ്യാനിച്ച് ഞങ്ങളുടെ കാലം പവര്‍ കട്ടില്ലാത്ത കാലമെന്നും പഴയകാലം ഇരുണ്ടകാലമെന്നും പറയുന്നത്. കെ.എസ്.ആര്‍.ടി.സിയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 47000 ജീവനക്കാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 22000 ജീവനക്കാര്‍ മാത്രമാണുള്ളത്. എന്നിട്ടാണ് ലാഭത്തിലാക്കിയെന്ന് പറയുന്നത്. സാമ്പത്തിക പ്രയാസമുള്ള കാലത്താണ് ഖജനാവ് കൊള്ളയടിച്ചുള്ള കള്ളപ്രചരണം നടത്തുന്നത്. ഇതിനൊക്കെ ജനങ്ങള്‍ തിരിച്ചടി നല്‍കും.
സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന മൂല്യ തകര്‍ച്ചയെ കുറിച്ചാണ് ജി. സുധാകരന്‍ പറഞ്ഞത്. മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അക്കാര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കോണ്‍ഗ്രസും യു.ഡി.എഫും തീരുമാനിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പെടലി പിടിച്ച് തിരിച്ചെന്നും കൈ വലിച്ച് ഒടിച്ചെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് പറഞ്ഞത്. എന്നിട്ടാണ് ഞാന്‍ നുണ പറയുന്നെന്ന് സി.പി.എം സെക്രട്ടറി പറഞ്ഞത്. ജമാ അത്ത് ഇസ് ലാമിയുമായി ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിറ്റേ ദിവസം മാറ്റിപ്പറഞ്ഞു. അപ്പോള്‍ ആരാണ് നുണ പ്രചരിപ്പിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രചരണങ്ങളും നുണയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ജി. സുധാകരന്റെ തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹത്തെ പിന്തുണക്കുമോയെന്ന കാര്യത്തിൽ യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അമ്പലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി വേണോയെന്ന് ആലോചിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് വ്യാഴാഴ്ച രാവിലെ പുന്നപ്ര പറവൂറിലെ വീട്ടിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ജി. സുധാകരൻ പ്രഖ്യാപ്പിച്ചിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്കെതിരെ ആരും ഒന്നും പറയുന്നില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ആരും പിന്തുണയുമായി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
സുധാകരനോട് ഒരു അവഗണനയും കാണിച്ചിട്ടില്ലെന്നും സി.പി.എം ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസർ. എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞാൽ ശരിയാകുമായിരുന്നുവെന്നും പക്ഷേ, അങ്ങനെയോന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരനെ പോലെയുള്ള ഒരാളിൽനിന്ന് ഇത്തരമോരുനീക്കം പ്രതീക്ഷിച്ചില്ലെന്നും ഒരു കമ്യൂണിറ്റുകാരന് ഇത്തരത്തിൽ അപചയമുണ്ടാക്കുന്നത് പാർട്ടി ഗൗരവമായി കാണുമെന്നും അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽനിന്ന് അദ്ദേഹം മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.