തിരുവനന്തപുരം: കെ.എസ്. ശബരിനാഥിനെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ അന്വേഷണം നടത്തി കൂടുതല്‍ കുറ്റം ചെയ്തത് ജയരാജന്‍ ആണെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന് മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച മാത്രമേ വിലക്കുളളു. അപ്പോള്‍ കൂടുതല്‍ കുറ്റം ചെയ്ത് അവരെ അക്രമിച്ചത് ജയരാജന്‍ ആണെന്നിരിക്കെ എന്തുകൊണ്ട് ജയരാജന് എതിരെ കേസ് എടുക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എൽ.എയുമായ ശബരിനാഥന്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടി ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല.
സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുവാന്‍ വേണ്ടി ചെയ്തതാണ്. ശക്തമായ പ്രതിഷേധം ഉയര്‍ത്തും. നിയമപരമായും രാഷ്ട്രീമായും ഇതിനെ പ്രതിരോധിക്കുവാനുളള നടപടിയുമായി മുന്നോട്ട് പോകും. സര്‍ക്കാര്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് മുഖം രക്ഷിക്കുവാന്‍ വേണ്ടിയാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടുകൂടി മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കുവാന്‍ വേണ്ടിയാണ് ഈ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം.
കെ.പി.സി.സി പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചത് മാതൃകയാണ്. ആ മര്യാദ പോലും എം.എം മണി കാണിച്ചില്ല. എം.എം മണി തന്റെ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഇതുവരെയും ആവശ്യപ്പെട്ടില്ല. അതാണ് ഞങ്ങളും അവരും തമ്മിലുളള വ്യത്യാസമെന്നും ചെന്നിത്തല പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.