വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണമെന്ന് കമീഷൻ

കാസർകോട്: വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമീഷൻ. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികൾ തീർപ്പാക്കാൻ കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു കമീഷണർമാരായ എ.എ.ഹക്കിമും കെ.എം.ദിലീപും.

വിവരം വെളിപ്പെടുത്തുന്നതിൽ താല്പര്യമില്ലാത്ത ഓഫീസർമാരുള്ളതുകൊണ്ടാണ് കമീഷനിൽ അപ്പീലുകൾ കൂടുന്നത്. ഇത്തരം ഓഫീസർമാർക്കെതിരെ കർശന നടപടിയുണ്ടാകും. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവിൽ നീതി ലഭ്യമാക്കുന്നുവെന്നതും സര്‍ക്കാർ ഫയലുകളിലെ വിവരങ്ങൾ ഉറവിടത്തിൽ നിന്ന് യഥാർഥ രൂപത്തിൽ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്റെ പ്രത്യേകത. അഴിമതിയില്ലെന്ന് ഉറപ്പ് വരുത്തി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യമെന്നും കമീഷണർമാർ പറഞ്ഞു. .

ഈ നിയമത്തിന് കീഴില്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ കാണുന്നതിനും കുറിപ്പുകള്‍ എഴുതിയെടുക്കാനും കോപ്പികള്‍ ആവശ്യപ്പെടാനും സാധിക്കും. വിവരാവകാശ നിയമം പൗരന്‍മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും ശരിയായ രീതിയില്‍ മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് വിവരാവകാശനിയമത്തിലൂടെ ഉണ്ടാകേണ്ടതെന്നും കമീഷണര്‍മാർ പറഞ്ഞു.

അപേക്ഷ ലഭിച്ചാൽ ഉടൻ വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് 30 ദിവസംവരെ സമയം നല്കും. ശേഷം ഓരോദിവസവും 250 രൂപ വീതം 25,000രൂപ പിഴ ഈടാക്കും. പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അച്ചടക്ക നടപടികള്‍ക്ക് വിധേയരാകും.വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അപേക്ഷകന് നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരതുകയും നല്‍കേണ്ടിവരും

രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ക്ക് പകർപ്പ് എടുക്കുന്നതിന് ആവശ്യമായി വരുന്ന തുകമാത്രമാണ് പൊതുജനങ്ങള്‍ നല്‍കേണ്ടത്. വകുപ്പുകള്‍ ഈടാക്കുന്ന വ്യത്യസ്ത ഫീസുകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് കലക്ടറേറ്റിൽ നടത്തിയ തളിവെടുപ്പില്‍ 18 പരാതിനെട്ട് പരാതികള്‍ പരിഗണിച്ചു. 17 പരാതികള്‍ തീര്‍പ്പാക്കി. ജില്ലയില്‍ നിന്നും കൂടുതല്‍ വിവരാവകാശം സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കമീഷന്‍ കാര്യക്ഷമമായി പരാതികളില്‍ ഇടപെട്ടു വരികയാണെന്നും കമീഷണര്‍മാര്‍ അറിയിച്ചു. 

പച്ചക്കാട് ആര്‍.ഡി നഗറിലെ ജയശ്രീ വിവരംലഭിക്കാൻ കാസർകോട് താലൂക്ക് ഓഫീസിൽ 506 രൂപ അടക്കേണ്ടതില്ലെന്നും പകരം ഒന്‍പത് രൂപ അടച്ചാല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കമീഷണർ ഹക്കിം നിർദേശിച്ചു. 509 രൂപ അടക്കണമെന്ന പൊതുബോധന അധികാരിയുടെ ആവശ്യം നിയമപരമല്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ (മൂന്ന് പേജ്) ഒന്‍പത് രൂപ ട്രഷറിയില്‍ അടച്ചാല്‍ തിങ്കളാഴ്ച വിവരങ്ങള്‍ ലഭിക്കുമെന്ന് കമീഷണര്‍ അറിയിച്ചു. കത്തില്‍ 506 രൂപ അടച്ച് വിവരങ്ങള്‍ കൈപ്പറ്റണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്.


Tags:    
News Summary - The commissioner said that officers should be more aware of the Right to Information Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.