തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവതരിപ്പിച്ച ധവളപത്രം ഭൂരിഭാഗവും എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച് നിർമിച്ചതാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി.എം. തോമസ് ഐസക്ക് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഔദ്യോഗിക രേഖകൾ പുറത്തുനൽകിയെന്ന കഴിഞ്ഞദിവസത്തെ സി.പി.എം വിമർശനത്തിന് പിന്നാലെയാണ് പുതിയ ആരോപണം.
നിർമിതബുദ്ധി ഉപയോഗിച്ചാണോ ഇത് തയാറാക്കിയതെന്ന് അറിയാനുള്ള ടൂളുകൾ ഉപയോഗിച്ച് ധവളപത്രം പരിശോധിച്ചപ്പോഴാണ് എ.ഐ നിർമിതമാണെന്ന് കണ്ടെത്തിയതെന്ന് ഐസക് വ്യക്തമാക്കി. ഇന്നത്തെക്കാലത്ത് എ.ഐ ഉപയോഗിക്കുന്നത് തെറ്റാണെന്ന് പറയാനാവില്ല. എന്നാൽ, സംസ്ഥാന ധനവകുപ്പിന്റെ രഹസ്യവിഭാഗത്തിലെ വിവരങ്ങളും കണക്കുകളും രേഖകളും പബ്ലിക് പ്ലാറ്റ്‌ഫോമിൽ നൽകിയത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കണം.
കുറഞ്ഞദിവസങ്ങൾകൊണ്ട് ഇരുന്നൂറോളം പേജുവരുന്ന ധവളപത്രം തയാറാക്കി എന്നത് അത്ഭുതാവഹമാണ്. എ.ഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലുള്ള സുപ്രീംകോടതി, ഹൈകോടതി, കേന്ദ്ര ധനവകുപ്പ്, സംസ്ഥാന സർക്കാർ മാർഗനിർദേശങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടു. എ.ഐ ടൂളുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് 2024 ജൂൺ മൂന്നിന് സുപ്രീംകോടതിയും 2025 ജൂലൈ 19ന് ഹൈകോടതിയും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ രഹസ്യവിഭാഗത്തിലെ വിവരങ്ങൾ എ.ഐ പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്നത് കേന്ദ്ര ധനമന്ത്രാലയം വിലക്കിയിട്ടുണ്ട്.
കേരള സർക്കാറിന്റെ എ.ഐ നയത്തിലും ഇക്കാര്യത്തിൽ ജാഗ്രതവേണമെന്ന് നിർദേശിക്കുന്നു. എ.ഐ ടൂൾ ഉപയോഗിച്ചുള്ള കണക്കെടുപ്പിലാണ് സംസ്ഥാനത്തിന്റെ പ്ലാൻ ഫണ്ടിൽ എസ്.സി, എസ്.ടി വിഭാഗത്തിന് കുറഞ്ഞ തുകയേ നീക്കിവെക്കുന്നുള്ളൂവെന്ന തെറ്റായ വിവരം കടന്നുകൂടിയത്. ഇത് ധവളപത്രത്തിന്റെ ഭാഗമാക്കി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഐസക് ആരോപിച്ചു. നിയമസഭയില്‍ വെക്കുന്ന രേഖകളുടെ ആധികാരികത ഇല്ലാതാക്കുന്ന നടപടിയാണിത്. ദൈനംദിന കാഷ് ബാലന്‍സ് അടക്കമുള്ളവ ഇനി ആര്‍ക്കും ലഭ്യമാകും. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണ്. രഹസ്യ രേഖകള്‍ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്നും തോമസ് ഐസക് പറഞ്ഞു.
കേരളത്തിലെ വികസന ചെലവ് വളരെക്കുറവാണെന്ന് ഉള്‍പ്പെടെയുള്ള അബദ്ധങ്ങള്‍ ധവളപത്രത്തില്‍ എങ്ങനെ വന്നുവെന്ന് ഇപ്പോഴാണ് മനസിലായത്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പണമൊന്നും ആർ.ബി.ഐ ഡാറ്റയില്‍ ഉള്‍പ്പെടില്ല. അതിന്റെ ഫലമായി മൊത്തം കണക്കുകളും മാറി. സമാനമായി പല തരത്തിലുള്ള അബദ്ധങ്ങളും വസ്തുതാ വിരുദ്ധവുമായ വിവരങ്ങളുമാണ് ധവളപത്രത്തില്‍ ഉള്ളതെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.