അട്ടപ്പാടി വരടിമല പുനരധിവാസ കേന്ദ്രത്തിൽ ആദിവാസികൾ അവശേഷിക്കുന്നില്ലെന്ന് മന്ത്രി

കൊച്ചി: അട്ടപ്പാടിയിലെ വരടിമല പുനരധിവാസ കേന്ദ്രത്തിൽ ആദിവാസി കുടുംബങ്ങളാരും അവശേഷിക്കുന്നില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കേന്ദ്ര സർക്കാർ അട്ടപ്പാടിയിലെ ഭൂരഹിതരായ ആദിവാസികളുടെ പുനരധിവാസത്തിനായി അനുവദിച്ച നിക്ഷിപ്ത വനഭൂമിയാണ് വരടിമല. 1975 കാലത്ത് അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ ഭാഗമായി വരടിമല ഫാമിൽ 120 ഭൂരഹിത ആദിവാസി കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്.

എന്നാൽ, ഇന്ന് ഒരുകുടുംബവും വരടിമലയിൽ അവശേഷിക്കുന്നില്ലെന്നാണ് കെ.കെ. രമ, പി.ടി. തോമസ്, വി. ശശി എന്നിവർക്ക് നിയമസഭയിൽ മന്ത്രി കെ. രാധാകൃഷ്ണൻ നൽകിയ മറുപടി. 1975ൽ ആദിവാസി പുനരധിവാസം നടത്തുന്ന സമയത്ത് വീട്, തൊഴിൽ, അംഗൻവാടി, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.

കടുത്ത ദാരിദ്ര്യം നേരിട്ട അട്ടപ്പാടിയിലെ ആദിവാസികൾക്ക് മികച്ച ജീവിത സൗകര്യം ഒരുക്കാനാണ് സൊസൈറ്റി രൂപീകരിച്ച് പുരനധിവാസി മേഖലയിൽ പ്രവർത്തനം നടത്തിയത്. കാർഷിക മേഖല വികസിക്കുമ്പോൾ ആദിവാസികൾക്ക് ഒരു കുടുബത്തിന് അഞ്ച്​ ഏക്കർ കൃഷിഭൂമി നൽകാമെന്നായിരുന്നു വ്യവസ്ഥ. ടി. മാധവമേനോന്‍റെ റിപ്പോർട്ടിൻെറ അടസ്ഥാനത്തിലാണ് നിക്ഷിപ്ത വനഭൂമിയിൽ പുനരധിവാസത്തിന് കേന്ദ്രാനുമതി ലഭിച്ചത്. കേന്ദ്രം അനുവദിച്ച വയനാട്ടിലെ നിക്ഷിപ്ത വനഭൂമി ഒരേക്കർ മുതൽ അഞ്ച്​ ഏക്കർ വരെ വിതരണം ചെയ്തിരുന്നു.

എന്നാൽ, അട്ടപ്പാടിയിലെ വരടിമല അടക്കമുള്ള നിക്ഷിപ്ത വനഭൂമി ആദിവാസി കുടുംബങ്ങൾക്ക് നൽകാൻ പട്ടിക വർഗ വകുപ്പ് തയാറായില്ല. പുനരധിവാസ കേന്ദ്രത്തിൽ 120 കുടുംബങ്ങൾക്ക് 120 വീടുകൾ പണിതു കൊടുത്തിരുന്നുവെങ്കിലും അതെല്ലാം അറ്റകുറ്റപ്പണികൾ നടത്താതിരുന്നതിനാൽ കാലക്രമേണ വാസയോഗ്യമല്ലാതായി. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നതോടെ ആദിവാസി കുടുംബങ്ങൾ ക്രമേണ വരിമലയിലെ പുനരധിവാസകേന്ദ്രത്തിന്‍റെ പടികളിറങ്ങി. ആദിവാസികളുടെ പുനരധിവാസത്തിന് മാത്രമായി അനുവദിച്ച് നിക്ഷിപ്ത വനഭൂമിയാണിത്.

നിയമസഭയൽ മന്ത്രി കെ. രാധാകൃഷ്ണൻ നൽകിയ മറുപടി പ്രകാരം വരടിമലയിൽ ഇപ്പോൾ ഒരു കുടുംബവും സ്ഥിര താമസമില്ല. വരടിമല ഉൾപ്പെടെ സഹരണസംഘത്തിന്‍റെ കീഴിലുള്ള എല്ലാ ഫാമുകളിൽകൂടി പുനരധിവാസത്തിനായി 1975 കാലത്ത് അരക്കോടിയിലധികം രൂപ ചെലവഴിച്ചു. പ്രവർത്തന മൂലധനമായി പാലക്കാട് ജില്ലാ കോപറേറ്റീവ് ബാങ്കിൽനിന്ന് 5.99 ലക്ഷം രൂപ പുനരധിവാസ സമയത്ത് ചെലവഴിച്ചു.

സംഘത്തിന് സർക്കാറിൽനിന്ന് ലഭിച്ച വരടിമലയിലെ 725 ഏക്കർ ഭൂമിയിൽ 175 ഏക്കറിൽ ഏലം കൃഷിയും 75 ഏക്കറിൽ കാപ്പി കൃഷിയും ചെയ്തു. പട്ടികവർഗ വികസന വകുപ്പിൻെറ സഹായത്തോടെ 1975ൽ ആരംഭിച്ച സ്ഥാപനം അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും കൂടാതെ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലുള്ള പട്ടികവർഗക്കാർക്ക് ഇപ്പോഴും തൊഴിൽ നൽകുന്നു. സംഘത്തിന്‍റെ തനത് വരുമാനത്തിന് പുറമെ പട്ടികവർഗ വികസന വകുപ്പ് സഹായം നൽകുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

പട്ടിക വർഗ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം പുനരധിവാസം കേന്ദ്രം പൂർണമായും തകർന്നുവെന്നാണ് ഫയലുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ആദിവാസി പുരധിവാസ കേന്ദ്രത്തിന്‍റെ പ്രവർത്തന ചുമതല പുനരധിവാസ മിഷനെ ഏൽപ്പിച്ചിരുന്നു. എന്നാൽ, വരടിമലയിലെ പ്രവർത്തനങ്ങൾ നടത്തുന്നത് പട്ടികവർഗ ഡയറക്ടറേറ്റ് നേരിട്ടാണ്. വരടിമലയിൽ 1975ൽ കുടിയിരുത്തിയ 120 ആദിവാസി കുടുംബങ്ങളെ കുടിയിറക്കാനാണോ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന ചോദ്യമാണ്​ ഇപ്പോൾ ഉയരുന്നത്​.   

Tags:    
News Summary - The adivasis are not left in the Attappadi Varadimala rehabilitation center, says the minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.