തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാനുൾപ്പെടെ ഉന്നതരുടെ സഹായം ലഭിച്ചെന്ന് അന്വേഷണ സംഘം. പ്രതികളുടെ ഉന്നതബന്ധം കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ നിരവധിപേരെ സ്വപ്ന നിരന്തരം ഫോണിൽ വിളിച്ചിരുന്നതായി എന്‍.ഐ.എക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു. വിദേശത്തേക്കും വിളി പോയിരുന്നു. സംഭവത്തിൽ ഉന്നതരുടെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കസ്റ്റംസ് കണ്ടെത്തൽ.
സ്വപ്നയുൾപ്പെടെ പ്രതികളുമായി അടുപ്പമുള്ള ഉന്നതരുടെ പട്ടിക തയാറാക്കാൻ നടപടി തുടങ്ങി. പട്ടികയിലുൾപ്പെടുന്ന ആളുകളുടെ സഹായം ഏതെങ്കിലും തരത്തില്‍ പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. തിരച്ചില്‍ തുടങ്ങിയ വ്യാഴാഴ്ചതന്നെ എന്‍.ഐ.എ സംഘം സ്വപ്നയുടെ മൂന്ന് മൊബൈലുകൾ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതില്‍ രെണ്ടണ്ണത്തിലെ ഒരുമാസത്തെ വിളികളുടെ വിവരങ്ങളും ശേഖരിച്ചു. ഉന്നത ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇതിൽനിന്ന് ലഭിച്ചത്. കസ്റ്റംസും സംസ്ഥാന പൊലീസും സ്വപ്നയുടെ ഫോണ്‍രേഖകള്‍ ശേഖരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ നമ്പറിലേക്കും തിരിച്ചും വിളികളുണ്ടായതായി കണ്ടെത്തി. സുപ്രധാന പദവിയിലിരിക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറിലേക്കും സ്വപ്ന വിളിച്ചിട്ടുണ്ട്. പലതും ഔദ്യോഗികബന്ധത്തിലെ വിളികൾ ആണെന്നാണ് വിലയിരുത്തൽ. എങ്കിലും നിരന്തരം വിളിച്ച നമ്പറുകളുടെ ഉടമകളെ നിരീക്ഷിക്കും. വിദേശത്തേക്കുള്ള വിളികൾ സ്വര്‍ണക്കടത്തിെൻറ ആസൂത്രണമാണോയെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ഈ നമ്പറുകള്‍ നിരീക്ഷണത്തിലാക്കി. സ്വപ്നയുടെ ഫോൺവിളികളുടെ പരിശോധന ചില രാഷ്ട്രീയനേതാക്കളുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.