വടകര: വേനൽച്ചൂടിൽ അടിസ്ഥാന സൗകര്യമില്ലാത്ത അംഗൻവാടികളിൽ കുരുന്നുകൾ വെന്തുരുകുകയാണ്. സംസ്ഥാനത്തെ ഭൂരിഭാഗം അംഗൻവാടികളും വൈദ്യുതിപോലും ഇല്ലാത്ത കുടുസ്സായ മുറികളിൽ പ്രവർത്തിക്കുകയാണ്. കഴിഞ്ഞവർഷം വേനൽച്ചൂട് കണക്കിലെടുത്ത് ഏപ്രിൽമാസം രണ്ട് ആഴ്ചയോളം അംഗൻവാടികൾക്ക് അവധി നൽകിയിരുന്നു. അത്തരം ദിവസങ്ങളിൽ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ വീടുകളിലെത്തിക്കുന്ന പദ്ധതിയായിരുന്നു നടപ്പാക്കിയത്. ഈ വർഷം ഇതുവരെ അവധി പ്രഖ്യാപനം നടത്തിയിട്ടില്ല. മിക്ക സ്ഥലങ്ങളിലും ഭക്ഷണം പാകംചെയ്യുന്നതിനും കുട്ടികൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും വെള്ളം ലഭിക്കാത്ത അവസ്ഥയും നിലനിൽക്കുകയാണ്.
മൂന്നു മുതൽ അഞ്ചു വയസ്സുവരെയുള്ള കുരുന്നുകളാണ് രാവിലെ 9.30 മുതൽ കോൺക്രീറ്റ്, ഓട്, ഷീറ്റ് എന്നിവയിട്ട കെട്ടിടങ്ങൾക്കുള്ളിൽ നീറുന്നത്. ചൂട് കഠിനമായതോടെ സർക്കാർ സാധാരണ ജോലിസമയങ്ങളിൽ വരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ടും ഇവരുടെ കാര്യം ആരും പരിഗണിക്കുന്നില്ല. വൈദ്യുതീകരിച്ച അംഗൻവാടികളിൽ പലയിടത്തും ഫാനില്ല. ഉള്ളവയാകട്ടെ പ്രവർത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പല കെട്ടിടങ്ങളും ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ കടുത്ത ചൂടാണ് അനുഭവിക്കുന്നതെന്ന് അധ്യാപികമാർതന്നെ പറയുന്നു. കുട്ടികൾക്ക് പലതരം അസുഖങ്ങളും പിടികൂടുന്നതിന് ഇത് കാരണമാവുകയാണ്.
ജോലിക്ക് പോകാനുള്ള സൗകര്യവും ഭക്ഷണം ലഭിക്കുമെന്നതും സുരക്ഷിതരായി ഇരുത്താമെന്നതും കൊണ്ടാണ് കുട്ടികളെ അംഗൻവാടികളിൽ അയക്കുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു. സാധാരണക്കാരുടെ കുട്ടികളാണ് പ്രധാനമായും അംഗൻവാടികളിൽ പോകുന്നത്. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളിലെയും കോളജുകളിലെയും ക്ലാസ് മുറികളിൽ, വരുന്ന അധ്യയന വർഷം ഫാൻ നിർബന്ധമാക്കുന്നതു സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചീഫ് സെക്രട്ടറിയിൽനിന്നു വിശദീകരണം തേടിയിരിക്കുകയാണ്.
ഈ പുതിയ സാഹചര്യത്തിലെങ്കിലും കുരുന്നുകൾ അനുഭവിക്കുന്ന ദുരിതം ഗൗരവത്തിലെടുക്കുന്നില്ലെന്നത് വിമർശനത്തിനിടയാക്കുകയാണ്. നിലവിലുള്ള കെട്ടിടങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർതലത്തിൽ നടപടിയാവണമെന്നാണാവശ്യം. പല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ പ്രമേയം പാസാക്കി സർക്കാറിനു സമർപ്പിച്ചിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.