കൊട്ടിയം: പാലക്കാട് മണലിയിലുള്ള വാടക വീട്ടിൽ വച്ച് ബ്യൂട്ടീഷ്യൻ ട്രെയിനർ മുഖത്തല സ്വദേശി സുചിത്രയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിലെ പ്രതിയെ കൊല്ലത്തു കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. കൊല്ലം മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ റിട്ട. ബി എസ്.എൻ.എൽ എഞ്ചിനിയർ ശിവദാസൻ പിള്ളയുടെയും റിട്ട. ഹെഡ്മിമിസ്ട്രസ് വിജയലക്ഷമിയുടെയും ഏകമകളായ സുചിത്ര (42)നെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കോഴിക്കോട് പേരാമ്പ്ര ചങ്ങേരാത്ത് സ്വദേശി പ്രശാന്തിനെയാണ് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി.ഗോപകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങിയത്.
ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം കൊല്ലം ബൈപാസ് റോഡിൽ കല്ലും താഴം ജംഗ്ഷന് പടിഞ്ഞാറുവശം എത്തിച്ച് തെളിവെടുത്തു. കൊല്ലത്തെ ബ്യൂട്ടീഷ്യൻ അക്കാദമിയിൽ നിന്നും മാർച്ച് പതിനേഴിന് വൈകിട്ട് അഞ്ചു മണിയോടെ ഒാട്ടോയിൽ കല്ലും താഴം ബൈപാസ് റോഡിലെത്തിയ സുചിത്രയെ കാറിൽ കയറ്റി കൊണ്ടുപോയ സ്ഥലം പ്രതി പ്രശാന്ത് പൊലീസിന് കാട്ടികൊടുത്തു. കൊല്ലപ്പെട്ട സുചിത്രയുടെ കുടുംബസുഹൃത്തായ പ്രതി ഇവരുടെവീട്ടിൽ മാർച്ച് പതിനഞ്ചിന് വന്നിരുന്നതായി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
സുചിത്രയുടെ മാതാപിതാക്കളെ പ്രതിയെ കാണിക്കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്. ഏട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ കഴിഞ്ഞ ദിവസം സംഭവം നടന്ന പാലക്കാട് മണലിയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുകയും കൊല്ലപ്പെടുന്ന സമയം സുചിത്ര ധരിച്ചിരുന്ന ആഭരണങ്ങളും മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും, മൃതദേഹം കത്തിക്കാൻ ഉപയോഗിച്ച പെട്രോൾ വാങ്ങിയ കന്നാസും കണ്ടെടുത്തിരുന്നു.
കേസിലെ പ്രധാന തെളിവുകളിലൊന്നായ മൃതദേഹം വെട്ടിമുറിയ്ക്കുവാൻ ഉപയോഗിച്ച ആയുധം കണ്ടെത്തുവാൻ പൊലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതു കണ്ടെത്തുന്നതിനായി അടുത്ത ദിവസം പ്രതിയുമായി അന്വേഷണ സംഘം പാലക്കാട്ടേക്ക് പോകും.
ഇക്കഴിഞ്ഞ മാർച്ച് പതിനേഴാണ് സുചിത്രയെ മാരുതി കാറിൽ കയറ്റി പാലക്കാട്ടെ വാടക വീട്ടിലേക്ക് ഇയാൾ കൊണ്ടു പൊയത്.ഇരുപതാം തീയതിയാണ് എമർജൻസി ലൈറ്റിെൻറ ചാർജർ കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ കൊലപ്പെടുത്തുന്നത്. മൃതദേഹം അടുത്ത മുറിയിൽ കൊണ്ടിട്ടശേഷം കാലുകൾ വെട്ടി വീടിന് പുറകിലെ ചതുപ്പിൽ കുഴിച്ചിടുകയായിരുന്നു.
ഇരുപതാം തീയതി മുതൽ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുകൾ ആദ്യം കൊട്ടിയം പൊലീസിലും പിന്നിട് സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകുകയും മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും ചെയ്തിരുന്നു.ഹേബിയസ് കോർപ്പസ് നൽകിയതോടെ കേസന്വേഷണം ഏപ്രിൽ അവസാന വാരത്തിൽ കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുക്കുകയും രണ്ടു ദിവസത്തിനുള്ളിൽ പ്രതി പിടിയിലാകുകയും ചെയ്തു.
കൊല്ലപ്പെട്ട സുചിത്രയിൽ നിന്നും പ്രതി കടം വാങ്ങിയ രണ്ടര ലക്ഷത്തോളം രൂപ തിരികെ ചോദിച്ചതും കൂടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതുമാണ് കൊലക്ക് കാരണമെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. അഡീഷണൽ എസ്.പി.ജോസി ചെറിയാൻ, എസ്.ഐമാരായ അനിൽ, അമൽ, താഹാ, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.