വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസ്: കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കാൻ വേടന്‍റെ ഹരജി

കൊച്ചി: ഗവേഷക വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻകൂർജാമ്യം അനുവദിച്ചപ്പോഴുള്ള രണ്ട് ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗായകൻ വി.എം. ഹിരൺദാസ് എന്ന വേടന്‍റെ ഹരജി. നവംബർ, ഡിസംബർ മാസങ്ങളിൽ വിദേശങ്ങളിലടക്കം സ്റ്റേജ് പരിപാടികളുള്ളതിനാൽ കോടതി അനുമതിയില്ലാതെ കേരളം വിടരുതെന്നും എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.

എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ ഒമ്പതിനാണ് എറണാകുളം സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. സ്റ്റേജ് പരിപാടികൾക്ക് നിരന്തരം കേരളത്തിന് പുറത്ത് പോകേണ്ടിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേരളം വിടരുതെന്ന ഉപാധി ഒഴിവാക്കാൻ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 23 വരെ മാത്രം ഉപാധി ഒഴിവാക്കുകയാണ് ചെയ്തത്.

ഒക്ടോബർ 25 മുതൽ ഡിസംബർ 20 വരെ വിവിധ രാജ്യങ്ങളിൽ സ്റ്റേജ് പരിപാടികളുണ്ട്. യാത്രാരേഖകൾക്ക് പാസ്പോർട്ട് നൽകേണ്ടതുണ്ട്. തന്‍റെ ജീവിതോപാധിയാണ് സംഗീത പരിപാടികൾ എന്നത് കണക്കിലെടുത്ത് രണ്ട് ഉപാധികളും സ്ഥിരമായി ഒഴിവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

യുവതി നേരിട്ടെത്തി മൊഴി നൽകണമെന്ന നോട്ടീസ് പിൻവലിച്ചതായി സർക്കാർ

കൊച്ചി: റാപ് ഗായകൻ ഹിരൺദാസ് മുരളി എന്ന വേടനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതി നേരിട്ടെത്തി മൊഴി നൽകണമെന്ന നോട്ടീസ് പിൻവലിച്ചതായി സർക്കാർ ഹൈകോടതിയിൽ. മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിക്കിട്ടിയതിനെ തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ എറണാകുളം സെൻട്രൽ പൊലീസ് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് വിശദീകരണം. വിശദീകരണം രേഖപ്പെടുത്തിയ ജസ്റ്റിസ് സി. പ്രതീപ്‌കുമാർ ഹരജി തീർപ്പാക്കി.

Tags:    
News Summary - Student rape case: Vedan's plea to remove condition not to leave Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.