ബംഗളൂരു: സ്മാർട്ട്ഫോൺ സ്ക്രീനുകളിൽ മണിക്കൂറുകളോളം ലക്ഷ്യമില്ലാതെ വിരലോടിക്കുന്ന 'ഡൂംസ്ക്രോളിങ്' എന്ന ശീലം കേവലം വ്യക്തിപരമായ ദൗർബല്യമല്ലെന്നും മറിച്ച് ബോധപൂർവം നിർമിച്ചെടുക്കുന്ന സാങ്കേതിക കെണിയാണെന്നും റിപ്പോർട്ടുകൾ. പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതങ്ങൾ ഉപയോക്താക്കളെ മാനസികമായി അടിമകളാക്കാൻ തക്കവണ്ണം സോഫ്റ്റ്‌വെയർ എൻജിനീയർമാർ രൂപകൽപന ചെയ്തതാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപയോക്താക്കൾക്ക് താൽപര്യമുള്ള ഉള്ളടക്കം മാത്രം നിരന്തരം മുന്നിലെത്തിക്കുന്ന അൽഗോരിതങ്ങൾ യഥാർത്ഥത്തിൽ സങ്കീർണമായ നിർദേശങ്ങളുടെ കൂട്ടമാണ്.
മെറ്റ, ഗൂഗിൾ തുടങ്ങിയ ആഗോള ഭീമന്മാർ തങ്ങളുടെ സാമ്പത്തിക ലാഭത്തിനായി ഈ അൽഗോരിതങ്ങളെ കൂടുതൽ ആകർഷകമാക്കി മാറ്റി. പ്ലാറ്റ്‌ഫോമുകളിൽ ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്തോറും കമ്പനികളുടെ വരുമാനം വർധിക്കുമെന്നതിനാൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ ഇവയെ പരിഷ്കരിക്കാൻ എൻജിനീയർമാർക്ക് പ്രത്യേക നിർദേശം ലഭിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മിടുക്കരായ ബിരുദധാരികൾ ഇത്തരം കമ്പനികളിൽ എത്തുമ്പോൾ വിവരങ്ങൾ കൈമാറുന്നതിന് പകരം ആളുകളെ ഡിജിറ്റൽ ലഹരിക്ക് അടിമകളാക്കാനാണ് അവരുടെ കഴിവ് ഉപയോഗിക്കപ്പെടുന്നതെന്ന വിമർശനവും ശക്തമാണ്.
മദ്യത്തിനും ലഹരിവസ്തുക്കൾക്കും നൽകുന്നതുപോലെ സോഷ്യൽ മീഡിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ തന്നെ അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും മാനസികാരോഗ്യത്തെ ബാധിച്ചേക്കാവുന്ന വിഷാദം പോലുള്ള അവസ്ഥകളെക്കുറിച്ചും കൃത്യമായ മുന്നറിയിപ്പുകൾ നൽകണമെന്ന നിർദേശവും ഉയരുന്നുണ്ട്. കുട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നത് പ്രായോഗികമല്ല. അൽഗോരിതങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കണം. സാങ്കേതികവിദ്യയുടെ അതിപ്രസരം മാനസികാരോഗ്യത്തെ തകർക്കുന്ന സാഹചര്യത്തിൽ നിർമാണ ഘട്ടത്തിൽ തന്നെ ഇത്തരം ആപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് വിദഗ്ധ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.