ന്യൂഡൽഹി: ശബരിമല വിധിയെ കുറിച്ചുള്ള കോടതിയലക്ഷ്യ ഹരജികൾക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചു. വിധി എതിർത്തവരുടേത് ക്രിയാത്മക വിമർശനമാണെന്നും വാർത്തകളുടെ അടിസ്ഥാനത്തിൽ കോടതിയലക്ഷ്യ ഹരജികൾ അനുവദിക്കാനാവില്ലെന്നും തുഷാർ മേത്ത വ്യക്തമാക്കി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള, കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി, ശബരിമല തന്ത്രി കണ്ഠര് രാജീവരര്, പി. രാമവർമ രാജ എന്നിവർക്കെതിരെയാണ് ഹരജികൾ സമർപ്പിച്ചത്.
യുവതീ പ്രവേശന വിധി നടപ്പാക്കുന്നത് തടസപ്പെടുത്തിവർക്കെതിരെ കോടതിയലക്ഷ്യ ഹരജി നൽകാൻ ഡോ. ടി. ടീന കുമാരി, എ.വി വർഷ എന്നിവരാണ് അറ്റോർണി ജനറൽ കെ.കെ വേണുഗോപാലിനോട് അനുമതി തേടിയത്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സോളിസിറ്റർ ജനറലിനോട് അറ്റോർണി ജനറൽ ആവശ്യപ്പെടുകയായിരുന്നു.
സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി സമർപ്പിക്കാൻ അറ്റോർണി ജനറലിന്‍റെയോ സോളിസിറ്റർ ജനറലിന്‍റെയോ അനുമതി വേണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. ഇരുവരും അനുമതി നിഷേധിച്ചാൽ പരാതിക്കാർക്ക് സുപ്രീംകോടതിയെ നേരിട്ട് സമീപിച്ച് ആവശ്യം ഉന്നയിക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.