ചിലർ ബോധപൂർവ്വമായി ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചു; കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ പയ്യന്നൂരിലുണ്ടായെന്നും പിണറായി വിജയൻ

പയ്യന്നൂർ: ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ ഇടതുപക്ഷത്തിന് ശേഷിയുള്ള മണ്ഡലമാണ് പയ്യന്നൂരെന്നും, എന്നാൽ ഇത്തവണ പാർട്ടിക്ക് തിരിച്ചടിയുണ്ടായതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പാർട്ടിവിരുദ്ധ വികാരം സൃഷ്ടിക്കാനും നേതൃത്വത്തെ തകർക്കാനും ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മണ്ഡലത്തിലുണ്ടായി. പാർട്ടി ശത്രുക്കളെ ഉപയോഗിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്തത്. പാർട്ടി പറഞ്ഞതിൽ യാതൊരു കാപട്യവുമില്ലെന്നും വഴിതെറ്റിപ്പോയവർ തിരികെ പാർട്ടിക്ക് ഒപ്പം നിൽക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വഖഫ് വിഷയത്തിലും വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തിലും സംസ്ഥാന സർക്കാരിനും കോൺഗ്രസിനുമെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

അതേസമയം, പാർട്ടിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഒറ്റുകൊടുത്ത വർഗവഞ്ചകനാണ് പി. കുഞ്ഞികൃഷ്ണനെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ് യോഗത്തിൽ രൂക്ഷമായി വിമർശിച്ചു. നാടിനെ ഒറ്റുകൊടുത്ത അഭിനവ മിർജാഫിറാണ് കുഞ്ഞികൃഷ്ണൻ. ഇനി ധനരാജിന്റെ പേര് മിണ്ടാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും രാഗേഷ് ആഞ്ഞടിച്ചു. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ കുഞ്ഞികൃഷ്ണൻ പറഞ്ഞത് ശരിയാണെന്ന് ജനങ്ങൾ കരുതുമെന്നതിനാലാണ് മാറ്റാതിരുന്നതെന്നും, എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴാണ് സ്ഥാനാർത്ഥിയെ മാറ്റുന്നതായിരുന്നു ശരിയെന്ന് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ട് ചോർച്ച പാർട്ടി ഗൗരവമായി കാണുന്നുവെന്നും യോഗം വിലയിരുത്തി.

Tags:    
News Summary - Some Deliberately Tried to Create Confusion Among People

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.