നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രൻ. തീരുമാനം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സ്ത്രീകൾക്ക് മത്സര രംഗത്ത് വരണം എന്നവശ്യപ്പെട്ട ആളാണ് താൻ. താന്‍ പിന്മാറുന്നത് കൂടുതല്‍ സ്ത്രീകള്‍ മത്സരരംഗത്ത് വരാനാണെന്നും ശോഭ പറഞ്ഞു. മോദിയും ആർ.എസ്.എസും ഇടപെട്ടതോടെയാണ് ശോഭ സുരേന്ദ്രൻ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ചത്. അതിനിടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ നീക്കം.
സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി 48 മണിക്കൂര്‍ ഉപവാസം ആരംഭിച്ചാണ് ശോഭ വീണ്ടും പൊതുരംഗത്തു സജീവമായത്. സംസ്ഥാനനേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ 10 മാസത്തെ ഇടവേളക്കുശേഷമാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.
ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ സംസ്ഥാനത്തെത്തി ശോഭയോട് സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള ദേശീയനേതാക്കളും ശോഭയെ അനുനയിപ്പിച്ചു. സംസ്ഥാനനേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന പരാതിയുമായി ശോഭ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.