ഈരാറ്റുപേട്ട: തീക്കോയി മാർമല അരുവിയിൽ മലവെള്ളപ്പാച്ചിൽ. അപ്രതീക്ഷിത വെള്ളപ്പാച്ചിലിൽ ആറ് സഞ്ചാരികൾ അരുവിക്ക് നടുവിൽ കുടുങ്ങി. ഇവരെ പിന്നീട് രക്ഷപ്പെടുത്തി. അരുവിയുടെ നടുവിലായി പാറമുകളിൽ അകപ്പെട്ട വൈക്കം സ്വദേശികളായ ആറ് യുവാക്കളെയാണ് ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ അഗ്നിരക്ഷസേനയും സന്നദ്ധപ്രവർത്തകരായ ടീം നന്മക്കൂട്ടം, ടീം എമർജൻസി പ്രവർത്തകരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തിയത്.
ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മാർമല അരുവി കാണാനെത്തിയ ഇവർ വെള്ളച്ചാട്ടത്തിന് നടുവിൽ പാറക്ക് മുകളിൽ പ്രകൃതിഭംഗി ആസ്വദിച്ചിരിക്കുകയായിരുന്നു. ഇതിനിടെ മലമുകളിലുണ്ടായ മഴയെത്തുടർന്ന് പെട്ടെന്ന് വലിയ ഒഴുക്കോടെ ജലനിരപ്പ് ഉയർന്നു. ഇതോടെ ആറുപേരും ഒരു പാറയുടെ മുകളിൽ മറുകര കടക്കാൻ കഴിയാതെ മണിക്കൂറുകൾ ഇരുന്നു. ബഹളംകേട്ട നാട്ടുകർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
സിജിൻ (25), ബെനിറ്റ് (27), മിഥിൽ (24), ടോമി (26), അജ്മൽ (27), ജെറിൻ (26) എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ഇവരെ വടംകെട്ടി അതിലൂടെ മറുകരയിൽ എത്തിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിൽനിന്ന് എത്തിയ അഞ്ചംഗ സംഘത്തിലെ ഒരു വിദ്യാർഥി ഇവിടെ മുങ്ങിമരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.