നവകേരള യാത്രക്കിടെയുള്ള ‘രക്ഷാപ്രവർത്തനം’; വധശ്രമത്തിന് കേസെടുക്കാൻ എസ്.ഐ.ടി ശുപാർശ

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരള യാത്രക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്‌.യു പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ, അദ്ദേഹത്തിന്റെ ഗൺമാൻമാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെ വധശ്രമത്തിന് കേസെടുക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ശുപാർശ. കുറ്റക്കാരായ പൊലീസുകാരുടെ നടപടി ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് എസ്.ഐ.ടി ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.

എസ്.ഐ.ടി റിപ്പോർട്ട് നൽകിയതിന് പിന്നാലെ, പ്രതികളായ ഗൺമാൻ അനിൽകുമാറും സുരക്ഷ ഉദ്യോഗസ്ഥൻ സന്ദീപും ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയിരുന്ന ജാമ്യാപേക്ഷ പിൻവലിച്ചു.

എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മർദനമേറ്റവരുടെ മൊഴികളും സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളും ശാസ്ത്രീയമായി പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

സമരക്കാരെ നേരിടാൻ ഗൺമാൻമാർക്ക് യാതൊരു സാഹചര്യവുമില്ലായിരുന്നെന്നും, സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഇത് ഗുരുതരമായ ചട്ടലംഘനവും അധികാര ദുർവിനിയോഗവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കാൻ ശിപാർശ ചെയ്തത്.

2023 ഡിസംബറിൽ നവകേരള യാത്ര ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച പ്രവർത്തകരെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിലിന്റെയും സന്ദീപിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ലോക്കൽ പൊലീസ് പ്രവർത്തകരെ മാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പൊലീസുകാരുടെ ഈ അഴിഞ്ഞാട്ടം.

സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ, കുറ്റക്കാരായ അനിൽ കുമാർ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ എന്നീ അഞ്ച് ഉദ്യോഗസ്ഥരെ സർവവിസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനിടെ, അനിലും സന്ദീപും നൽകിയ മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തീർപ്പാക്കിയിരുന്നു.

Tags:    
News Summary - SIT Recommends Attempt to Murder Case Against Pinarayi's Security Men for Attacking Youth Congress Workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.