കൊച്ചി: മുന്നറിയിപ്പും താക്കീതുമായി സിസ്റ്റർ ലൂസി കളപ്പുരക്ക് വീണ്ടും എഫ്.സി.സി സന്യാസിനി സമൂഹത്തിെൻറ കത്ത്. എഫ്.സി.സി സിസ്റ്റർമാർക്കെതിരെ പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട ുപോകുമെന്നാണ് സുപ്പീരിയർ ജനറൽ അയച്ച കത്തിലെ മുന്നറിയിപ്പ്.
സിസ്റ്റർ ലൂസിയുടെ അപ്പീൽ കഴിഞ്ഞദിവസം വ ത്തിക്കാൻ തള്ളിയിരുന്നു. ഇതോടെ സന്യാസിനി സമൂഹത്തിൽനിന്നുള്ള പുറത്താക്കൽ നടപടി പൂർണമായതായി കത്തിൽ പറയുന്നു. തന്നെ മുറിയിൽ പൂട്ടിയിട്ടെന്ന് കാണിച്ച് സിസ്റ്റർ ലൂസി കനകമല എഫ്.സി.സി കോൺവെൻറ് മദർ സുപ്പീരിയറിനെതിരെ പരാതി നൽകിയിരുന്നു. പൊതുസമൂഹത്തിന് മുന്നിൽ എഫ്.സി.സിയെ താറടിച്ച് കാണിക്കാൻ ലക്ഷ്യമിട്ടുള്ള ക്രിമിനൽ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നാണ് കത്തിലെ ആരോപണം. പരാതി പിൻവലിച്ച് നിരുപാധികം മാപ്പ് പറയുകയും പരാതിയെക്കുറിച്ച് വാർത്ത നൽകിയ പത്രങ്ങളിലെല്ലാം ക്ഷമാപണം പ്രസിദ്ധീകരിക്കുകയും വേണം. അല്ലെങ്കിൽ സിസ്റ്റർ ലൂസിയെയും കൂട്ടാളികളെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സിവിലായും ക്രമിനലായും നിയമനടപടി സ്വീകരിക്കും. പൂട്ടിയിട്ടെന്ന ആരോപണം കളവാണെന്ന് സ്ഥാപിക്കാനുള്ള കാര്യങ്ങളും കത്തിൽ വിശദീകരിക്കുന്നുണ്ട്.
ബിഷപ് ഫ്രാങ്കോക്കെതിെര നടപടിയില്ലാത്തത് എന്തുകൊണ്ടെന്ന് സിസ്റ്റർ ലൂസി ചോദിക്കുന്നു. ബിഷപ്പിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി കുറ്റവാളിയെന്ന് കണ്ടെത്തുംവരെ എല്ലാവരും നിരപരാധികളാണ്. മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിലുള്ള ഒരു സഹായവും സിസ്റ്റർക്ക് ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കത്തിൽ പറയുന്നു. നിക്ഷേപിച്ച തുക പലിശസഹിതം തിരിച്ചുനൽകുന്ന ബാങ്കല്ല എഫ്.സി.സി സന്യാസിനി സമൂഹം. എഫ്.സി.സി ഒരിക്കലും സിസ്റ്ററിൽനിന്ന് പണം പിടിച്ചുവാങ്ങിയിട്ടില്ല. എന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ സിസ്റ്ററുടെ നിയമപരമായ ബാധ്യതയാണ്.
എഫ്.സി.സിയിൽ അംഗമാകുേമ്പാൾ സിസ്റ്റർക്ക് ഉണ്ടായിരുന്നത് പ്രീഡിഗ്രി സർട്ടിഫിക്കറ്റ് മാത്രമാണ്. പഠനം, ചികിത്സ, ഭക്ഷണവും താമസവും എന്നിവക്കായി വലിയൊരു തുക എഫ്.സി.സി ചെലവഴിച്ചു. വൻ തുക കൊടുത്താണ് കർണാടകയിൽ ബി.എഡ് പ്രവേശനം നേടിയത്. ഈ തുകയെല്ലാം ഉണ്ടായിരുന്നെങ്കിൽ വയനാട്ടിൽ ഏക്കർ കണക്കിന് ഭൂമി വാങ്ങാമായിരുന്നു. ഇപ്പോൾ സിസ്റ്റർക്ക് അരലക്ഷത്തിൽ കുറയാത്ത ശമ്പളമുണ്ട്. പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും വേറെയും ലഭിക്കും. സ്വന്തമായി ഭൂസ്വത്തുമുണ്ട്. ഇതെല്ലാം ഉപയോഗിച്ച് സാമ്പത്തികഭദ്രതയോടെ പ്രായമായ അമ്മക്കൊപ്പം ഭാവിജീവിതം ചെലവഴിക്കാമെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.