സിസ്റ്റർ അഭയ 

അഭയ കേസ്: സിസ്റ്റർ സെഫി കന്യാചർമ്മം വച്ചുപിടിപ്പിച്ചെന്ന് ഡോക്ടർ മൊഴി നൽകിയെന്ന് സി.ബി.ഐ മുൻ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റിന് ശേഷം മെഡിക്കൽ പരിശോധന നടത്തിയപ്പോൾ സെഫി കന്യകയാണെന്ന് സ്ഥാപിക്കാൻ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയെന്ന് ഡോക്ടർ മൊഴി നൽകിയെന്ന് സി.ബി.ഐ അന്വേഷണ സംഘാംഗം. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളജിലെ പൊലീസ് സർജനായ ഡോ. പി. രമയും പ്രിൻസിപ്പൽ ഡോ. ലളിതാംബിക കരുണാകരനും തനിക്ക് മൊഴി നൽകിയതെന്ന് ചെന്നൈ യൂണിറ്റ് സി.ബി.ഐ ഡി.വൈ.എസ്.പി. ആയിരുന്ന എൻ. സുരേന്ദ്രനാണ് സി.ബി.ഐ കോടതിയിൽ മൊഴി നൽകിയത്. പ്രോസിക്യൂഷൻ നാൽപത്തിമൂന്നാം സാക്ഷിയാണ് എൻ. സുരേന്ദ്രൻ.

അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്‌തതിനെ തുടർന്ന് മൂന്നാം പ്രതി സിസ്റ്റർ സെഫിയെ മെഡിക്കൽ പരിശോധന നടത്തുവാൻ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയത് സി.ബി.ഐ ഡി.വൈ.എസ്.പി. സുരേന്ദ്രൻ ആയിരുന്നു എന്നും കോടതയിൽ മൊഴി നൽകി. 2008 നവംബർ 25ന് പരിശോധന നടത്തിയപ്പോഴാണ് കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താൻ ഇടയായതെന്നും സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. സി.ബി.ഐ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.വൈ.എസ്.പി. ആയിരുന്ന സലിം, സർക്കിൾ ഇൻസ്‌പെക്ടർ അബ്‌ദുൾ അസീസ് എന്നിവരെയും സി.ബി.ഐ കോടതിയിൽ വിസ്തരിച്ചു.

2008 നവംബർ 18നാണ് സി.ബി.ഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടർന്നാണ് മെഡിക്കൽ പരിശോധന നടത്തിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ 28 വർഷം കഴിഞ്ഞു. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്‌താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. അഭയ കേസിന്‍റെ വിചാരണ നാളെ തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.