തിരുവനന്തപുരം: ഒരു വീട്ടിലുള്ള വോട്ടർമാരെയെല്ലാം ഒരു പോളിങ് ബൂത്തിൽ തന്നെ ഉൾക്കൊള്ളിക്കുന്നതിനായി ഫാമിലി ഗ്രൂപ്പിങ് നടത്തുമെന്ന കമീഷന്‍റെ പ്രഖ്യാപനം പ്രവർത്തികമായില്ല. എസ്.ഐ.ആർ അന്തിമ പട്ടികയിലും പല കുടുംബാംഗങ്ങളും പല ബൂത്തുകളിലായി ചിതറിയ നിലയിലാണ്. കരട് പട്ടികയിൽ ഈ പോരായ്മ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ വിഷയം കമീഷന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അന്തിമ പട്ടികയോടെ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു കമീഷന്‍റെ ഉറപ്പ്.
എസ്.ഐ.ആർ നടപടികൾക്ക് സമാന്തരമായാണ് ബൂത്ത് പുനഃക്രമീകരണവും നടന്നത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1100 നും 1150നും മധ്യേ നിജപ്പെടുത്തിയായിരുന്നു ലക്ഷ്യം. സംസ്ഥാനത്തെ 70 ശതമാനം ബൂത്തുകളിലും 1200-1500 എന്ന നിലയിലായിരുന്നു വോട്ടർമാർ. ഇത് 1150ൽ താഴെയായി പുനഃക്രമീകരിച്ചപ്പോൾ അധികമുള്ള വോട്ടർമാരെ സമീപത്തെ ബൂത്തുകളിലേക്ക് മാറ്റി.
ഇതാണ് ഒരു വീട്ടിലുള്ളവർ പല ബൂത്തിലാകാൻ കാരണം. വോട്ടറുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിലായിരിക്കണം പുതിയ ബൂത്ത് എന്നതാണ് വ്യവസ്ഥയെങ്കിലും ഇത് പാലിച്ചിട്ടില്ലെന്ന് പരക്കെ വിർശനമുണ്ട്. മാറ്റുമ്പോൾ ഒരു കുടുംബത്തിൽ അഞ്ച് അംഗങ്ങളുണ്ടെങ്കിൽ ഇവർ അഞ്ചും ഒരു ബൂത്തിൽ തന്നെയാകണമെന്നതും പാലിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.