കഴുത്തറുത്ത് കൊല്ലാൻ ഉപയോഗിച്ച കത്തി ശ്യാംജിത്ത് നിർമിച്ചത്; ആയുധങ്ങൾ ബാഗിലിട്ട് കുളത്തിൽ താഴ്ത്തി
കൂത്തുപ്പറമ്പ്: പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വിഷ്ണുപ്രിയയുടെ കഴുത്തറുത്ത് കൊല്ലാൻ ഉപയോഗിച്ച കത്തി പ്രതി സ്വയം നിർമിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
കൊലക്കുശേഷം ആയുധങ്ങളടങ്ങിയ ബാഗ് വീടിന് സമീപത്തുള്ള കുളത്തിൽ താഴ്ത്തി. ആയുധങ്ങൾക്കൊപ്പം വെട്ടുകല്ലിട്ടാണ് ബാഗ് കുളത്തിൽ ഉപേക്ഷിച്ചത്. കൂത്തുപ്പറമ്പ് മാനന്തേരിയിലെ അങ്ങാടി കുളത്തിലാണ് തെളിവെടുപ്പിനായി പൊലീസ് സംഘമെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഇവിടെയെത്തി കുളിച്ചിരുന്നു.
തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രതിയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കന്നിപ്പോയിലും പാനൂർ സി.ഐ ആസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായെത്തിയത്.
കൂത്തുപ്പറമ്പിലെ കടയിൽ നിന്നാണ് വിഷ്ണുപ്രിയയെ തലക്കടിക്കാൻ ഉപയോഗിച്ച ചുറ്റികയും കത്തിയും വാങ്ങിയതെന്നാണ് ശ്യാംജിത്ത് പൊലീസിന് മൊഴി നൽകിയത്. ഈ കട പൊലീസ് തിരിച്ചറിഞ്ഞു. കടയിലെത്തിയും പൊലീസ് തെളിവെടുപ്പ് നടത്തി. അതിനിടെ, വിഷ്ണുപ്രിയയെ കൊല്ലാനെത്തിയ ശ്യാംജിത്തിനെ കണ്ടിരുന്നതായി സമീപവാസിയായ മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ.എസ്.ഇ.ബി ജീവനക്കാരനെന്ന വ്യാജേന പ്രതി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇയാൾ വൈദ്യുതി ലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും മുകുന്ദൻ പറഞ്ഞു. പ്രണയത്തിൽനിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
കൊലപാതകം പ്രതി ഒറ്റക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.