തരൂരിന്‍റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടെന്ന് കെ. മുരളീധരൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പുകഴ്ത്തിയ ശശി തരൂരിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തരൂരിന്‍റെ പ്രസ്താവന മോദി സ്തുതിയായി കാണേണ്ടെന്ന് മുരളീധരൻ പറഞ്ഞു.

മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു എന്നായിരിക്കാം തരൂർ ഉദ്ദേശിച്ചതെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.

മോദിയെ വീണ്ടും പുകഴ്ത്തിയ തരൂരിനെതിരെ കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഇന്നലെ രൂക്ഷ വിമർശനം നടത്തിയിരുന്നു. കോൺഗ്രസിന്‍റെ പ്രത്യയശാസ്ത്രത്തിനും നയങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്നവർ എത്ര ഉന്നതരായാലും പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി. മോദിയെ പുകഴ്ത്തുന്നത് കോൺഗ്രസ് നേതാവിന് ചേർന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് യുക്രെയ്ൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടിനെ ശശി തരൂർ പ്രശംസിച്ചത്. തന്റെ മുൻ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് മോദിയുടെ നിലപാടിനെ തരൂർ പുകഴ്ത്തിയത്.

2022 ഫെബ്രുവരിയില മോദിയുടെ നയത്തെ താൻ പാർലമെന്റിൽ എതിർത്തിരുന്നു. യു.എൻ ചാർട്ടറിന്‍റെ ലംഘനമായതിനാലാണ് താൻ യുക്രെയ്ൻ വിഷയത്തിലെ നിലപാടിനെ എതിർത്തത്. അതിർത്തി കടന്ന ഒരു രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുന്ന ആക്രമണം നടത്തുന്ന റഷ്യയെ എതിർക്കണമെന്നായിരുന്നു തന്റെ നിലപാട്.

ഒരുപക്ഷം ഏകപക്ഷീയമായാണ് യുദ്ധത്തിൽ ഏർപ്പെട്ടത്. അതിനാലാണ് അവരെ എതിർക്കണമെന്ന് പറഞ്ഞത്. എന്നാൽ, തിരിഞ്ഞു നോക്കുമ്പോൾ ഇക്കാര്യത്തിൽ ഇന്ത്യയുടെ നയമാണ് ശരിയെന്ന് തോന്നുന്നു. ഈ നയം മൂലമാണ് ഒരാഴ്ചക്കിടെ യുക്രെയ്ൻ, റഷ്യൻ പ്രസിഡന്റുമാരെ ആശ്ലേഷണം ചെയ്യാൻ മോദിക്ക് സാധിച്ചതെന്നും തരൂർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദർശനത്തെ ഏറെ പോസിറ്റീവ് ആയാണ് കാണുന്നതെന്ന് ശശി തരൂർ മുൻ പ്രസ്താവന വിവാദത്തിന് വഴിവെച്ചിരുന്നു. മോദിയുടെ അമേരിക്കൻ സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നാണ് ശശി തരൂർ പറഞ്ഞത്. ഉഭയകക്ഷി ചർച്ചയിൽ പ്രധാന വിഷയങ്ങൾ ഉന്നയിക്കാനായെന്നും തരൂർ പറഞ്ഞു. അതേസമയം, മോദിയുടെ യു.എസ് സന്ദർശനത്തിന്‍റെ ഫലപ്രാപ്തിയിൽ കോൺഗ്രസ് സംശയം പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Shashi Tharoor's statement should not be seen as praise for Modi, says K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.