യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടതിനാലാണ് വക്താക്കളുടെ നിയമനം മരവിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത് താനറിഞ്ഞിട്ടല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി 'യങ് ഇന്ത്യ കെ ബോല്‍' എന്ന പേരില്‍ നടത്തിയ കാമ്പയിന്‍റെ ഭാഗമായാണ് വക്താക്കളെ തെരഞ്ഞെടുത്ത്. ഇത് സംസ്ഥാന കമ്മിറ്റി അറിഞ്ഞിട്ടില്ല. സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചതെന്നും ഷാഫി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക മരവിപ്പിച്ചതില്‍ സംസ്ഥാന നേതൃത്വത്തിന്റെ വികാരം ഉള്‍ക്കൊണ്ട ദേശീയ നേതൃത്വത്തോട് നന്ദി പറയുന്നു. സംഘടനപരമായി നല്ല പ്രവര്‍ത്തനം നടത്തുന്ന നിരവധി യുവാക്കള്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്. പട്ടികയില്‍ പെട്ട ആളുകളെ കുറിച്ച് വ്യക്തിപരമായ പരാമര്‍ശത്തിനില്ലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരെ യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ലിസ്റ്റ് മരവിപ്പിക്കുകയായിരുന്നു. കോട്ടയത്ത് മകനെ പിന്‍ഗാമിയാക്കാനുള്ള നീക്കമാണ് തിരുവഞ്ചൂര്‍ നടത്തുന്നതെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം.

Tags:    
News Summary - Shafi Parampil said that the appointment of spokespersons was frozen because the Youth Congress demanded it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.