കമ്പ്യൂട്ടറുകള്‍ പണിമുടക്കിയതോടെ സന്നിധാനത്തെ അക്കമഡേഷന്‍ ഓഫിസിന് മുന്നിലെ തിരക്ക്
ശബരിമല: സന്നിധാനത്തെ അക്കമഡേഷന്‍ ഓഫിസിലെ കമ്പ്യൂട്ടറുകള്‍ പണിമുടക്കിയതിനെ തുടർന്ന് തീർഥാടകര്‍ വലഞ്ഞു. കഴിഞ്ഞമാസ പൂജയിലടക്കം നിലനിന്ന സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ മണ്ഡലപൂജക്ക് നടതുറന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും ദേവസ്വം ബോർഡിന് സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ബില്ലിങ് സംവിധാനത്തില്‍ സാങ്കേതിക പ്രശ്നം ഉണ്ടായിരുന്നു. താൽക്കാലികമായി പ്രശ്നം പരിഹരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ട് പോയത്. എന്നാല്‍, ചൊവ്വാഴ്ച ഉച്ചക്കുശേഷം കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ പൂര്‍ണമായും പണിമുടക്കി.
ഇതോടെ അക്കമഡേഷന്‍ ഓഫിസിന് മുന്നില്‍ ഭക്തരുടെ നീണ്ടനിര രൂപപ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രശ്നം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ ഭക്തരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നു. ഇതോടെ കൈകൊണ്ട് തയാറാക്കിയ ബില്ലുകള്‍ നല്കി ഭക്തരുടെ പ്രതിഷേധം ഒഴിവാക്കാനുള്ള ശ്രമം ദേവസ്വം ബോര്‍ഡ് നടത്തി. എന്നാല്‍, ജി.എസ്.ടി അടക്കം രേഖപ്പെടുത്തി ബില്ല് തയാറാക്കുന്നതിലുള്ള കാലതാമസം തീർഥാടകർക്ക് ഇരട്ടി ദുരിതമായി. 2018ലെ ബില്ലിലെ സീരിയസ് നമ്പറാണ് ഇപ്പോഴത്തെ ബില്ലിലും അടിച്ച് വരുന്നത്.
ബില്ലിലെ സീരിയല്‍ നമ്പറുകള്‍ ആവർത്തിച്ചതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ 2018ലെ സീരിയല്‍ നമ്പറിനൊപ്പം പുതിയ രണ്ടക്ക നമ്പര്‍കൂടി ചേര്‍ത്ത് ബില്ല് നല്‍കിയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.