അതിതീവ്ര ന്യൂനമർദ്ദം; തെക്കൻ കേരളം, തമിഴ്നാട് തീരങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തിലും തമിഴ്നാടിൻെറ തെക്കൻ തീരങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 10 കി.മീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറി.

അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നും ബുധനാഴ്ച വൈകീട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വ്യാഴാഴ്ചത്തോട് കൂടി കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.

കേരളത്തിനുള്ള മുന്നറിയിപ്പുകൾ

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചു. നവംബർ 30 അർധരാത്രി മുതൽ നിലവിൽ വന്ന വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമാണ്.

നിലവിൽ മത്സ്യബന്ധനത്തിലേർപ്പെട്ടവർ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരണം. ചുഴലിക്കാറ്റിൻെറ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്തുനിന്ന് കടലിൽ പോകാൻ അനുവദിക്കില്ല.

ഡിസംബർ രണ്ട് മുതൽ നാല് വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഡിസംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നു.

ആവശ്യമായ തയാറെടുപ്പുകൾ പൂർത്തീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. അതേസമയം, ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ സർക്കാർ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.