പള്ളുരുത്തി: കോവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്ന് ട്രിപ്ൾ ലോക്ഡൗൺ മേഖലയാക്കിയ ചെല്ലാനത്ത് കൂനിൻമേൽ കുരുപോലെ കടലാക്രമണം.
ഞായറാഴ്ച രാവിലെ 8.30 ഓടെ ആരംഭിച്ച കടൽകയറ്റം ഹാർബർ, ബസാർ, കമ്പിനിപ്പടി, വാച്ചാക്കൽ, ഗൊണ്ടുപറമ്പ്, വേളാങ്കണ്ണി, ചാളക്കടവ്, ആലുങ്കൽ കടപ്പുറം, കണ്ടക്കടവ് നോർത്ത്, പുത്തൻതോട് എന്നിവിടങ്ങളിൽ ഭീതി വിതച്ചു. ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കടലാക്രമണം ഇത്തവണ ചെല്ലാനം തീരപ്രദേശം മുഴുവൻ ബാധിക്കുന്ന കാഴ്ചയായിരുന്നു.
ഇരുപതോളം വീടുകൾ ഭാഗീകമായും കണ്ടക്കടവ് പൊള്ളയിൽ ഫ്രാൻസിസിെൻറ വീട് പൂർണമായും തകർന്നു. ചെല്ലാനം ഹാർബറിൽ കെട്ടിയ നിരവധി വള്ളങ്ങൾ തിരയിൽ തകർന്നു. ശക്തമായി ആഞ്ഞടിച്ച തിരകൾ കടൽഭിത്തിയും കടന്ന് പ്രധാന റോഡും കവിഞ്ഞ് ഒഴുകി. കടൽഭിത്തി ഇല്ലാത്ത ഇടങ്ങളിലൂടെ തിരമാലകൾ പുഴപോലെ റോഡിലേക്ക് ഒഴുകി. വീടുകളിൽ കയറി ഇറങ്ങിയ വെള്ളം പാത്രങ്ങൾ, ചെറുതരം ഗൃഹോപകരണങ്ങൾ എന്നിവയും കൊണ്ടാണ് നീങ്ങിയത്.
കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൈതവളപ്പിൽ പ്രിൻസ് ആൻറണിയുടെ വീടും കടലാക്രമണത്തിൽ തകർന്നു. കടൽമണ്ണ് കയറി പല വീടിെൻറയും സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞു. കടലേറ്റം അതിശക്തമാണെന്നറിഞ്ഞ നാട്ടുകാർ പ്രായമായവരെയും കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ നിന്നിറങ്ങി ഓടുകയായിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ച ചെല്ലാനത്തേക്ക് എത്താൻ ജനപ്രതിനിധികളും, റവന്യൂ സംഘവും മടിച്ചു. കണ്ണമാലി പൊലീസാണ് പലഘട്ടത്തിലും സഹായമായി എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ദുരിതത്തിലായവർ പലരും അടുത്ത ബന്ധുവീടുകളിലേക്ക് താമസം മാറി. കർക്കടക വാവ് പക്കമായതിനാലാണ് കടൽ ഇത്രയും പ്രക്ഷുബ്ധമായതെന്ന് മുതിർന്നവർ പറയുന്നു. കടൽ തീരത്ത് മുഴുവൻ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ ഒഴുകി നടക്കുകയായിരുന്നു. കോവിഡ് വ്യാപനമുള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.