ശബരിമലയിൽ യുവതികളെ പ്രവേശനം: സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. സംസ്ഥാന സർക്കാരിന്‍റെ വാദവും ഇന്നു നടക്കുമെന്നാണ് കരുതുന്നത്. ശബരിമലക്കേസിൽ ആറാം ദിവസത്തെ വാദത്തിലേക്കാണ് സുപ്രീംകോടതി കടക്കുന്നത്. കഴിഞ്ഞതവണ കേസിൽ അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ വി. ഗിരി എന്നിവരാണ് വാദം ഉന്നയിച്ചത്.

ഇന്ന് മറ്റു മുതിർന്ന അഭിഭാഷകരുടെ വാദം പൂർത്തിയാൽ സംസ്ഥാന സർക്കാരിനായി അഭിഭാഷകൻ ജയ്ദീപ് ഗുപത് വാദിക്കും. സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് യുവതികൾ ശബരിമലയിൽ പ്രവേശിക്കണോ വേണമോ എന്നതിലുള്ള നിലപാട് ഇതുവരെ പറഞ്ഞിട്ടില്ല. യുവതി പ്രവേശനത്തെ എതിർക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തി വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവച്ചത്.

യുവതി പ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ശബരിമലയിൽ സ്ത്രീകൾക്കുള്ള പ്രായ വിലക്ക് അനിവാര്യ മതാചാരമാണോയെന്ന് കോടതിക്ക് പരിശോധിക്കാനാകില്ലെന്നാണ് തന്ത്രി സുപ്രീം കോടതിയില്‍ വാദിച്ചത്. ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കുമുള്ള സവിശേഷതകളനുസരിച്ച് ആചാരത്തിൽ മാറ്റങ്ങളുണ്ടാകാം. അവ വിശ്വാസത്തിന്‍റെ ഭാഗമാണ്. ‍യുക്തി പരിശോധിക്കാനാകില്ലെന്നും തന്ത്രി കണ്ഠര് രാജീവരിനായി മുതിര്‍ന്ന അഭിഭാഷന്‍ വി. ഗിരി വാദിച്ചു.

ഭരണഘടനാ തത്വങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഒരാള്‍ക്ക് വിശ്വാസത്തില്‍ നിലപാടെടുക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ ഇനി യുവതി പ്രവേശനത്തെ അനൂകൂലിക്കുന്നവരുടെ വാദവും ഈ ആഴ്ച നടന്നേക്കും.

Tags:    
News Summary - Entry of women into Sabarimala: Supreme Court Constitution Bench to hear arguments again today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.