തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രി കുടുംബം ചർച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചക്ക് വന്നാൽ അപ്പോൾ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സംസ്ഥാന സർക്കാറിന്‍റെ സമവായ ചർച്ചയിൽ നിന്ന് പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പിന്മാറിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പന്തളം രാജപ്രതിനിധി ശശികുമാര വർമയും തന്ത്രി കുടുംബാംഗം കണ്ഠരര് മോഹനരരുമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ നിന്ന് പിന്മാറിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. എൻ.എസ്.എസ് നേതൃത്വവുമായി നടത്തിയ കൂടിയാലോചനക്ക് ശേഷമാണ് ഇരുവിഭാഗത്തിന്‍റെയും തീരുമാനം.
സെപ്തംബർ 28നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധി പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ സംസ്ഥാനത്ത് ഉയർന്നിരുന്നു. പന്തളം രാജകുടുംബത്തോടൊപ്പം തന്ത്രി കുടുംബവും എതിർപ്പുമായി രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് സമവായ ചർച്ചക്ക് സംസ്ഥാന സർക്കാർ തയാറായത്.
തന്ത്രി കുടുംബത്തെ പ്രതിനിധീകരിച്ച് കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരെയാണ് ചർച്ചയിലേക്ക് ക്ഷണിച്ചത്. കൂടാതെ പന്തളം രാജകുടുംബവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളും ചർച്ചയിൽ പെങ്കടുക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.