പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ശബരിമല നട ശനിയാഴ്ച അടക്കും. ശനിയാഴ്ച പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ശബരിമലയിൽ ദർശനത്തിന് അനുവാദം. അന്ന് രാവിലെ അഭിഷേകത്തിനുശേഷം രാജപ്രതിനിധി അയ്യപ്പനെ ദർശിക്കും. തുടർന്ന് ഹരിവരാസനം പാടി നട അടക്കും. പിന്നീട് പതിനെട്ടാംപടിക്ക് താഴെ മേൽശാന്തിക്ക് പണക്കിഴി കൈമാറും. വ്യാഴാഴ്ച രാത്രി മാളികപ്പുറം മണിമണ്ഡപത്തിൽനിന്ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. വെള്ളിയാഴ്ച രാത്രി കുരുതി നടക്കും. മാളികപ്പുറത്താണ് കുരുതി. ഇതിെൻറ ഭാഗമായി മണിമണ്ഡപത്തിൽ കളമെഴുത്ത് നടക്കുന്നുണ്ട്. കുന്നയ്ക്കാട്ട് കുടുംബത്തിലെ രതീഷ് കുമാർ, ജയകുമാർ, അജിത് കുമാർ എന്നിവരാണ് എട്ടു വർഷമായി ഈ ചടങ്ങ് നടത്തുന്നത്. ശനിയാഴ്ച നട അടച്ചശേഷം തിരുവാഭരണങ്ങൾ മടക്കയാത്ര ആരംഭിക്കും. മടങ്ങിവരുംവഴി 21ന് പെരുനാട് കക്കാട്ട് കോയിക്കൽ ശാസ്താക്ഷേത്രത്തിലെ വിഗ്രഹത്തിൽ തിരുവാഭരണങ്ങൾ ചാർത്തും. 22ന് വൈകീട്ട് ആറന്മുളയിൽ തങ്ങും. 23ന് രാവിലെ പന്തളത്ത് തിരികെ എത്തും. തുടർന്ന് തിരുവാഭരണങ്ങൾ കൊട്ടാരം അധികൃതരെ തിരികെ ഏൽപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.