തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംേകാടതിയെ സമീപിക്കുന്ന കാര്യത്തിൽ വീണ്ടും ആശയക്കുഴപ്പം. ശബരിമലയിലെ പ്രശ്നം സംബന്ധിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചെങ്കിലും നിയമവിദഗ്ധരുടെ മുന്നറിയിപ്പിനെതുടർന്ന്, പിന്നാക്കം പോയി. പുനഃപരിശോധന ഹരജി നൽകരുതെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിർദേശവും ബോർഡിന് മുന്നിലുണ്ട്. ഇൗ സാഹചര്യത്തിൽ, എന്ത് തീരുമാനമെടുക്കണമെന്നത് ബോർഡിനെ കുഴക്കുകയാണ്. ഇന്ന് ബോർഡ് യോഗം തുടർനടപടി ചർച്ച ചെയ്യും. അതിനുമുമ്പ് ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ ഇടപെടലുണ്ടാകുമെന്ന് ദേവസ്വം ബോർഡ് ആവർത്തിക്കുേമ്പാഴും അതെങ്ങനെയെന്നതിൽ അവ്യക്തത തുടരുകയാണ്. കഴിഞ്ഞ 19ന് ചേർന്ന ബോർഡ് യോഗമാണ് ശബരിമലയിലെ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ, അഭിഭാഷകരുമായി കൂടിയാലോചിച്ചപ്പോൾ അത്തരത്തിലൊരു റിപ്പോർട്ടുമായി സുപ്രീംകോടതിയെ സമീപിക്കാനാകില്ലെന്നും കോടതിയുടെ രൂക്ഷ വിമർശനമുണ്ടാകുമെന്നുമുള്ള നിയമോപദേശമാണ് ലഭിച്ചത്. ഇതിനെതുടർന്ന്, റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന പ്രഖ്യാപനം ബോര്‍ഡ് പ്രസിഡൻറ് തന്നെ തിരുത്തി. അതിനിടെ, റിപ്പോര്‍ട്ടിെൻറ കരട് ബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. ദേവസ്വം കമീഷണർ ഡൽഹിയിലെത്തി അഭിഭാഷകരുമായി വിഷയം ചര്‍ച്ച ചെയ്യും. സുപ്രീംകോടതിയില്‍ ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വിയുമായി ബോർഡ് ചർച്ച തുടരുകയാണ്.
ഒരുമാസം കഴിഞ്ഞ് മണ്ഡലം-മകരവിളക്ക് പൂജക്ക് ക്ഷേത്രം തുറക്കുന്നതിനുമുമ്പ് വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ കൂടുതൽ പ്രശ്നം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ബോർഡും സർക്കാറും. 26 പുനഃപരിശോധന ഹരജികളാണ് സുപ്രീംകോടതി പരിഗണനയിൽ. ഇതിലെല്ലാം ദേവസ്വം ബോര്‍ഡ് കക്ഷിയാണ്. അതിനാല്‍, ഇവയിലെ തീരുമാനം കാത്തിരിക്കാമെന്ന നിലപാടും ബോർഡിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.