തൃശൂർ: എസ്.ഡി.പിഐയുടെ വോട്ട് വേണ്ടെന്ന് അസന്നിഗ്ദ്ധമായി പറയേണ്ട കാര്യമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മന്ത്രി വി. ശിവൻകുട്ടി എസ്.ഡി.പിഐ നേതാക്കളുമായി ചർച്ച നടത്തിയതായി തനിക്കറിയില്ലെന്ന് പറഞ്ഞ അദ്ദേഹം, ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തയാറാകുമോ എന്നും ചോദിച്ചു. മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യു ധീരനായ കമ്യൂണിസ്റ്റാണ്. ആ രക്തസാക്ഷിത്വം പാർട്ടി എക്കാലവും ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. എൽ.ഡി.എഫിന്റെ ഭാഗമായി നിൽക്കാത്ത ആരുമായും തെരഞ്ഞെടുപ്പ് ചർച്ചകൾ നടത്തിയിട്ടില്ല. എന്നാൽ, ജമാഅത്തെ ഇസ്‌ലാമിയും വെൽഫെയർ പാർട്ടിയും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും, ആ വോട്ട് വേണ്ടെന്ന് പറയാൻ വി.ഡി. സതീശൻ ഇതുവരെ തയാറായിട്ടില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
കേരളത്തിൽ ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. കേരളത്തിൽ ഏതെങ്കിലും ഒരു സീറ്റിൽ ബി.ജെ.പിക്ക് ജയിക്കണമെങ്കിൽ കോൺഗ്രസിന്റെ സഹായം അനിവാര്യമാണ്. തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കോൺഗ്രസ് നടത്തുന്ന ഇത്തരം വർഗീയ പ്രീണനങ്ങൾക്ക് മാധ്യമങ്ങളും കൂട്ടുനിൽക്കുകയാണ്.
കഴിഞ്ഞ 10 വർഷക്കാലമായി കേരളം വർഗീയ സംഘർഷങ്ങളില്ലാത്ത നാടാണ്. എന്നാൽ, സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനവും അനുവദിക്കില്ലെന്ന നിഷേധാത്മക നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ദേശീയ പാതാ വികസനത്തിലടക്കം ഈ നിലപാടാണ് അവർ തുടർന്നത്. സി.വി. ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം തള്ളി. ആരോപണം ഉന്നയിക്കുന്നവർ യു.ഡി.എഫിന് വേണ്ടിയാണ് അത് ചെയ്യുന്നത്. ഇതിനൊന്നും മറുപടി പറയേണ്ട ആവശ്യം സിപിഎമ്മിനില്ല.
പത്രസമ്മേളനം നടത്തുകയല്ല, മറിച്ച് സംഘടനാ പ്രവർത്തനമാണ് തന്റെ പ്രധാനപ്പെട്ട കാര്യം. എല്ലാ മണ്ഡലങ്ങളിലും താൻ സഞ്ചരിക്കുന്നുണ്ട്. കമ്മിറ്റികൾ നടക്കുമ്പോൾ പത്രസമ്മേളനത്തിനല്ല മുൻഗണന കൊടുക്കുന്നത്. മുഖ്യമന്ത്രി എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്നുണ്ടല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രണ്ടാഴ്ചകൾക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ വലിയ മുന്നേറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്നും യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളിൽ പോലും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.