തിരുവനന്തപുരം: മൂലധന നിക്ഷേപം നടത്താൻ സംസ്ഥാനത്തിന് 3224.61 കോടി രൂപ പ്രത്യേക സഹായം ആവശ്യപ്പെട്ട് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി. വിപണിയിൽനിന്ന് കടമെടുപ്പിനുള്ള പരിധി ഒരു ശതമാനം ഉയർത്തണം, ഊർജമേഖലയിൽ 2021-22ൽ സംസ്ഥാനം കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിൽ നടപ്പുവർഷം 4060 കോടി രൂപയുടെ അധിക കടമെടുപ്പിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിരുന്നു, അന്തിമ അനുമതി ഉടൻ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾ സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.
ഈ വർഷം ജൂണിലെ ജി.എസ്.ടി നഷ്ടപരിഹാരത്തുകയായ 1548 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്പത്തികവരുമാന പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് ജി.എസ്.ടി നഷ്ടപരിഹാരം വൈകുന്നത് ബുദ്ധിമുട്ടിക്കുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ചുവർഷം കൂടി തുടരണം.
നഗരങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്ക് 15-ാം ധനകമീഷൻ ശുപാർശചെയ്‌ത ഇനത്തിൽ കുടിശ്ശികയായ 1172 കോടി രൂപ ഉടൻ നൽകണം. യു.ജി.സി ഏഴാം ശമ്പള പരിഷ്‌കരണം നടപ്പാക്കിയ ഇനത്തിൽ അധ്യാപകർക്ക് കുടിശ്ശിക തീർത്ത വകയിൽ 750.93 കോടി രൂപ റീഇംബേഴ്‌സ് ചെയ്യണമെന്നും നിവേദനത്തിൽ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.