സർക്കാറിന് ആശ്വാസം; ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി ഹൈകോടതി ശരിവെച്ചു, ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കി

കൊച്ചി: ആരോഗ്യ ഡയറക്ടർ ഡോ: കെ.ജെ. റീനയെ തൽസ്ഥാനത്ത് നിന്ന് നീക്കിയത് സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ (കെ.എ.ടി) ഉത്തരവ് ഹൈകോടതി റദ്ദാക്കി. കെ.എ.ടി നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവ്. സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ച കെ.എ.ടിയുടെ നടപടികളിൽ പിഴവുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. റീന നൽകിയ ഹരജി എത്രയും വേഗം ട്രൈബ്യൂണൽ പരിഗണിച്ച് തീർപ്പാക്കാനും കോടതി നിർദേശിച്ചു.

2026 ഫെബ്രുവരിയിൽ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചിട്ടും ആരോഗ്യ ഡയറക്ടർ സ്ഥാനത്ത് തുടരുകയായിരുന്നുവെന്നടക്കം ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ആരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഡയറക്ടറെ മാറ്റി നിയമിച്ചതെന്നാണ് സർക്കാറിന്‍റെ വാദം. എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബോറട്ടറി ചുമതലയിലേക്ക് മാറ്റിയത് തസ്തിക അപ്ഗ്രേഡ് ചെയ്ത ശേഷമാണ്. ഡോ. വി. മീനാക്ഷി ജൂൺ 13നു തന്നെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ചുമതലയേറ്റതായും വ്യക്തമാക്കി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്ഥലംമാറ്റമെന്നും ആദ്യ ഉത്തരവ് സർക്കാർ തിരുത്തുന്ന സാഹചര്യമുണ്ടായെന്നുമായിരുന്നു ഡോ. റീനയുടെ വാദം.

ഡോ. റീന ട്രൈബ്യൂണലിൽ ഹരജി നൽകിയതു പോലും പകരം ചുമതലയുള്ള ഡയറക്ടർ ചുമതയലേറ്റ ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യപ്പെടുന്ന സർക്കാർ ഉത്തരവു നടപ്പാക്കിയ ശേഷം അതു സ്റ്റേ ചെയ്യുന്നതിൽ അർഥമില്ല. ഇത് കെ.എ.ടിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ്. സർക്കാർ ഉത്തരവിന്‍റെ തുടർച്ചയായി ഭരണതലത്തിലുണ്ടായ നടപടികളെല്ലാം പൂർവസ്ഥിതിയിലാക്കാൻ ഇത്തരം സ്റ്റേ ഉത്തരവ് മൂലം കഴിയില്ലെന്നും കോടതി കോടതി വ്യക്തമാക്കി. തുടർന്നാണ് കെ.എ.ടി ഉത്തരവ് റദ്ദാക്കിയത്.

അതേസമയം, ഉത്തരവിലെ നിരീക്ഷണങ്ങൾ കെ.എ.ടി തീരുമാനത്തിന് ബാധകമല്ലെന്നും ഈ ഹരജിയിലെ തീർപ്പിന് വേണ്ടിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ വാദങ്ങളും കക്ഷികൾക്ക് ട്രൈബ്യൂണലിൽ ഉന്നയിക്കാം. ആവശ്യമെങ്കിൽ ട്രൈബ്യൂണലിലെ ഹരജിയിൽ ഭേദഗതി വരുത്താമെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Relief for the government; High Court upholds transfer of Health Department Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.