കോഴിക്കോട്: അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അർജന്റീന ഓസ്ട്രിയയെ തോൽപിച്ചതിനുപിന്നാലെ മെസ്സിയെ ‘അനിഷേധ്യനെ’ന്ന് വിശേഷിപ്പിച്ചാണ് മന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്.
‘‘അർജന്റീന! എന്തൊരു ഉജ്ജ്വല ടീമാണ് നിങ്ങൾ. ഒരു മനസ്സുപോലെ, ഒരുശരീരം പോലെ നേതാവിനു പിന്നാലെ ചലിക്കുന്ന ഫുട്ബാൾ പൂർണത.
എന്തുകൊണ്ട് അയാൾ -ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം, GOAT- ആയി എന്ന് തെളിയിച്ചുകൊണ്ട് അർജൻ്റീന ഈ ലോകകപ്പിൽ നേടിയ അഞ്ചുഗോളുകളും അയാൾ ടീമിനുവേണ്ടി നേടിയെടുത്തു. വേൾഡ് കപ്പിലെ ടോപ് സ്കോറർ, അനിഷേധ്യൻ.’’- ചെന്നിത്തല കുറിച്ചു.
ഓസ്ട്രിയക്കെതിരെ മെസ്സിയുടെ പെനാൽറ്റി പാഴായപ്പോഴുണ്ടായ ആരാധകരുടെ നിരാശയെല്ലാം മായിച്ചുകളയുന്നതായിരുന്നു, മത്സരത്തിൽ മെസ്സി നേടിയ രണ്ടുഗോളുകൾ. മത്സരത്തിലേക്കുള്ള മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച്, ‘സംശയങ്ങൾക്ക് ഇട നൽകുന്നതല്ലല്ലോ പ്രതിഭ’ -എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
ആരോ ഫുട്ബാൾ ദൈവത്തെക്കുറിച്ച് പറഞ്ഞ, ‘അയാൾ ഇടംകാൽ മാത്രമേ ഉപയോഗിക്കാറുള്ളൂ; വലംകാൽ കൂടി ഉപയോഗിച്ചിരുന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ ഓർക്കാൻ വയ്യ!’ എന്ന് തുടങ്ങുന്ന കുറിപ്പ്, മെസ്സിയെ സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ പദ്ധതിയായ ഓപറേഷൻ തൂഫാനോട് ഉപമിച്ചാണ് അവസാനിപ്പിക്കുന്നത്.
‘കഴിഞ്ഞ പോസ്റ്റിൽ ഒരുപാട് ആളുകൾ മെസ്സിയെ തൂഫാനോട് ഉപമിച്ചു. ശരിയാണ്, മെസ്സി തൂഫാനാണ്. തടസ്സങ്ങൾ സ്വയമേവ വഴിമാറുന്നതല്ല, കടപുഴകി മുന്നേറുന്നതാണ്. ഈ ലോകകപ്പ് കണ്ട ഏറ്റവും വലിയ പ്രതിരോധങ്ങളിൽ ഒന്നായിരുന്നു ഓസ്ട്രിയയുടേത്. പത്തുപേരും ഡിഫൻഡർമാരാകുന്ന കാഴ്ച. അതാണ് ഇന്നലത്തെ തൂഫാനിൽ വീണത്. മെസ്സി തുടരും, തൂഫാനും’.
അൾജീരിയക്കെതിരായ അർജന്റീനയുടെ ആദ്യമത്സരത്തിന് പിന്നാലെയും മെസിയെ പ്രശംസിച്ച് രമേശ് ചെന്നിത്തല കുറിപ്പ് പങ്കുവെച്ചിരുന്നു. ‘മെസ്സിയുടെ കാലത്ത് ഫുട്ബാൾ കാണുക എന്നത് ഒരു ഭാഗ്യമാണ്..’ -എന്നായിരുന്നു പ്രശംസ.
മനുഷ്യസാധ്യമായതിന്റെ നിർവചനം തിരുത്തിക്കുറിക്കുന്ന മെസി, ആറ് ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരം, ലോകകപ്പിലെ ടോപ് സ്കോറർ, ഹാട്രിക് തുടങ്ങിയ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയതിനെ പ്രത്യേകം എടുത്തുപറഞ്ഞു.
‘ഇനിയെന്ത് എന്ന ചോദ്യം വരുമ്പോഴൊക്കെ, ലയണൽ മെസി മനുഷ്യസാധ്യമായത് എന്ന നിർവചനം തിരുത്തിക്കുറിച്ചിരുന്നു. എട്ട് ബാലൺ ഡി ഓർ എന്നത് ചിന്തിക്കാൻ ആകുമായിരുന്നോ ആർക്കെങ്കിലും? മെസി അതും നേടി. ലോകകിരീടം ഇല്ലാത്ത ലോകരാജാവ് എന്ന പരിഹാസം നാല് വർഷം മുമ്പ് അവസാനിപ്പിച്ചു. ഇപ്പോഴിതാ വീണ്ടും ചരിത്രം! ഇന്നത്തെ മത്സരം നോക്കൂ. ആറു ലോകകപ്പിൽ കളിക്കുന്ന ആദ്യ താരമായി. ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടിയ താരമായി. ഒടുവിൽ ലോകകപ്പിൽ ഹാട്രിക്! സർവം മെസിമയം’ -എന്നാണ് അന്ന് കുറിച്ചത്. കളി തുടങ്ങിയിട്ടേയുള്ളൂവെന്നും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.