കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടങ്ങി വർഷങ്ങളോളം ദുരിതമനുഭവിച്ച ഹർഷിനക്ക് ജോലി ഉറപ്പുനൽകി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹർഷിന ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ജോലി നിയമന ഉത്തരവ് ഇന്ന് തന്നെ ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നതെന്നും ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഒ.എ ആയിട്ടായിരിക്കും നിയമനമെന്നും ഹർഷിന പറഞ്ഞു. മതിയായ നഷ്ടപരിഹാരം മുഖ്യമന്ത്രി ഉറപ്പുനൽകിയതായും ഹർഷിന വ്യക്തമാക്കി. ഹർഷിനയുടെ തകർന്നുവീഴാറായ വീട് പുതുക്കിപ്പണിയുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കാനും സമരസമിതിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും സമരസമിതി അറിയിച്ചു.
മുഖ്യമന്ത്രിയെ കണ്ട സംഘത്തിൽ സമരസമിതി നേതാക്കൾക്കൊപ്പം ടി. സിദ്ദിഖ് എംഎൽഎയും ഉണ്ടായിരുന്നു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശ്വാസകരമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പുനൽകി. മുൻ സർക്കാർ രണ്ടുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, തുടർചികിത്സയ്ക്കായി വന്ന ഭീമമായ ചെലവ് കണക്കിലെടുത്ത് ഹർഷിന അത് സ്വീകരിച്ചിരുന്നില്ല.
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ കടുത്ത അസ്വസ്ഥതകളെത്തുടർന്ന് നടത്തിയ പരിശോധനയിൽ 2022 സെപ്റ്റംബർ 17ന് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് ഈ കത്രിക പുറത്തെടുത്തത്.
മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ അവ്യക്തതകൾ നിലനിന്നെങ്കിലും, ശാസ്ത്രീയ പരിശോധനകളിലൂടെ കത്രിക മെഡിക്കൽ കോളജിൽ നിന്നാണ് വയറ്റിൽ കുടുങ്ങിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത് കേസിൽ നിർണായകമായി. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതിചേർത്ത് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. എന്നാൽ കേസ് വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സർക്കാർ ഹർഷിനക്കൊപ്പമാണ് എന്ന് മുൻ ആരോഗ്യമന്ത്രി നിരന്തരം ആവർത്തിച്ചിരുന്നെങ്കിലും ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ചിരുന്നില്ല. ആരോഗ്യ മന്ത്രിക്കെതിരെ ആറൻമുളയിൽ ഹർഷിന പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.