പാലക്കാട്: എലപ്പുള്ളിയിലെ മദ്യനിർമാണശാലയെ കൃഷി വകുപ്പും എതിർത്തുവെന്ന് രേഖകൾ. കമ്പനി വാങ്ങിയ നെൽവയൽ ഉൾപ്പെടെയുള്ള ഭൂമി തരം മാറ്റി നൽകാൻ കഴിയില്ലെന്ന് ആദ്യം റിപ്പോർട്ട് സമർപ്പിച്ചത് കൃഷിവകുപ്പാണ്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമിതരം മാറ്റം അപേക്ഷ നിഷേധിച്ചത്.
പാലക്കാട് ആർ.ഡി.ഒയുടെ നിർദേശ പ്രകാരമാണ് എലപ്പുള്ളി കൃഷി ഓഫീസർ പരിശോധന നടത്തുകയും ഇത് ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടതെന്ന് കണ്ടെത്തുകയും ചെയ്തത്. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലാണ് ഒയാസിസ് മദ്യനിർമാണ കമ്പനി 24 ഏക്കർ സ്ഥലം വാങ്ങിയത്. ഇതിൽ നാല് ഏക്കർ കൃഷിഭൂമിയാണ്. ഇത് തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ ആദ്യം തള്ളിയത് കൃഷിവകുപ്പാണ്.
ഇവിടെ 2008 വരെ നെൽകൃഷി നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. അതിനാൽ ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. ഇവിടെ ഇനിയും കൃഷിയോഗ്യമാക്കാമെന്നുമാണ് റിപ്പോർട്ട്. 2024 ആഗസ്ത് 29 ന് നൽകിയ ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഭൂമി തരം മാറ്റാനുള്ള കമ്പനിയുടെ അപേക്ഷ തള്ളിയത്.
കൃഷിയേയും കുടിവെള്ള ലഭ്യതയേയും ബാധിക്കുമെന്ന് കാണിച്ച് സി.പി.ഐ പാലക്കാട് ജില്ല എക്സ്ക്യൂട്ടീവ് പദ്ധതിക്കെതിരെ രൂക്ഷ എതിര്‍പ്പുന്നയിച്ചിരുന്നു. ഇതോടെ സി.പി.ഐ സംസ്ഥാന നേതൃത്വവും നിലപാട് മാറ്റത്തിന് നിര്‍ബന്ധിതരായി. ഇതിന് പിന്നാലെയാണ് റവന്യൂ വകുപ്പ് ഒയാസിന്‍റെ അപേക്ഷ തള്ളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.