കൊച്ചി: വേടനെ അധിക്ഷേപിക്കാൻ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല ഉപയോഗിച്ച തെറിവാക്ക് വളരെ മോശമാണെന്നും അത് പിൻവലിക്കണമെന്നും ശബരിമല തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ. ആരുടെ വായില്‍ നിന്നായാലും വന്നുകൂടാത്ത ഒരു വാക്കാണതെന്നും രാഹുൽ ഈശ്വർ ചാനൽ ചർച്ചയിൽ പറഞ്ഞു.
‘വേടന്റെ ആശയത്തോട് നേരെ എതിരുനിൽക്കുന്നയാളാണ് ഞാൻ. ഞാൻ ഒരു സവർണ ഹിന്ദു വലതുപക്ഷ പ്രവർത്തകനാണ്. വേടൻ എന്റെ നേരെ എതിർപക്ഷത്തു നിൽക്കുന്നയാളാണ്. പക്ഷേ, വേടനോട് എനിക്ക് ഇഷ്ടമാണ്, ബഹുമാനമാണ്. കഴിവുള്ള വ്യക്തിയാണ്. അതുപോലെ ശശികല ടീച്ചറിനോടും ബഹുമാനമുണ്ട്. പക്ഷേ, ശശികല ടീച്ചർ ഉപയോഗിച്ച വാക്ക് ഒരുകാരണവശാലും ആരും ഉപയോഗിച്ചു കൂടാത്ത വാക്കാണ്. ടീച്ചർ ഒരു അമ്മയാണ്, അധ്യാപികയാണ്. ആ വാക്ക് ഉപയോഗിക്കരുത്. വേടൻ ഉപയോഗിച്ച തമിഴ്വാക്കിനേക്കാൾ മോശമാണത്. ഇത് രണ്ടും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പറ്റില്ല. സ്ത്രീ വിരുദ്ധവും ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന മോശം തെറിവാക്കിന്റെ മറ്റൊരു രൂപവുമാണ് ശശികല ഉപയോഗിച്ചത്. ഒരു സ്ത്രീയുടെ വായിൽനിന്നോ മറ്റൊരുടെയും വായിൽനിന്നോ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ്’ -രാഹുൽ ഈശ്വർ പറഞ്ഞു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഹിന്ദു ഐക്യവേദി പരിപാടിയിലാണ് വേടനെ കഞ്ചാവുമായി കൂട്ടിച്ചേർത്ത് ശശികല മോശം പരാമർശം നടത്തിയത്. ‘പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിന്‍റെ ഫണ്ട് ചെലവഴിച്ച് പരിപാടി നടത്തുമ്പോൾ പട്ടികജാതി- പട്ടികവർഗ വിഭാഗവുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് മ്യൂസിക്കാണോ അവിടെ അവതരിപ്പിക്കേണ്ടത്, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങൾക്ക് തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ? അവരുടെ വ്യക്തിത്വം ഉറപ്പിക്കേണ്ടത് ഇങ്ങനെയാണോ? ഇന്ന് വേടന്മാരുടെ തുണിയില്ലാച്ചാട്ടങ്ങള്‍ക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുന്നത്. ഇന്ന് (കഞ്ചാവുമായി ചേർത്ത് തെറിവാക്ക് പറയുന്നു) ഇത്തരക്കാർ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന ഭരണത്തിന്റെ രീതി മാറ്റണം. ഇങ്ങനെയുള്ള പരിപാടികളിൽ പതിനായിരങ്ങള്‍ തുള്ളേണ്ടി വരുന്നത് ഗതികേടാണ്. ആടിക്കളിക്കെടാ കുഞ്ചിരാമാ ചാടിക്കളിക്കെടാ കുഞ്ചിരാമാ എന്ന് പറഞ്ഞ് കുഞ്ചിരാമന്മാരെ ചാടിക്കളിപ്പിക്കുകയും ചുടുചോറ് വാരിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാനാണ് ഹിന്ദു ഐക്യവേദി എത്തിയിരിക്കുന്നത്’ എന്നായിരുന്നു ശശികല പ്രസംഗിച്ചത്. ഇതിനെതിരെയാണ് രാഹുൽ ഈശ്വർ രംഗത്തുവന്നത്.
ഇന്നലെ റാപ്പർ വേടനെ ശ്രീലങ്കൻ തമിഴ് പുലിയും തലയറുക്കാൻ മടിയില്ലാത്ത നക്സലിസ്റ്റും ഇസ്‍ലാമിസ്റ്റുകളുടെ ചട്ടുകവുമാക്കി ചിത്രീകരിച്ച് ശശികല ഫേസ്ബുക്കിൽ എഴുതിയിരുന്നു. താനൊരമ്മയും അമ്മൂമ്മയും റിട്ട അധ്യാപികയുമായതിനാൽ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്നും ശശികല പറഞ്ഞു. തനിക്ക് എന്താണ് റാപ്പ് എന്ന് ഇപ്പോഴും അറിയില്ലെന്നും റാപ്പു ചെയ്തത് താനിതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ശശികല പറഞ്ഞു. ‘പട്ടിക ജാതി പട്ടിക വർഗ ഫണ്ടുപയോഗിച്ച് നടത്തുന്ന ഒരു സർക്കാർ പരിപാടിയിൽ അവരുടെ കലകൾ ആദരിക്കപ്പെടണം. ആ കാശ് അത്തരം കലകളുടെ സംരക്ഷണത്തിന് പ്രയോജനപ്പെടണം. കഞ്ചാവ് കേസിൽ പിടിച്ച ഒരു വ്യക്തി വേടനായാലും നാടനായാലും നായരായാലും നമ്പൂരിയായാലും സർക്കാർ അതിഥിയായി വരരുത്. വേടന് ഏത് സ്വകാര്യചടങ്ങിലും പൊതു പരിപാടിയിലും റാപ്പാം. പക്ഷേ സർക്കാർ പരിപാടിയിൽ ഒരു കഞ്ചാവു പ്രതി ആഘോഷിക്കപ്പെടരുത് എന്നു പറയാനുള്ള എന്റെ അവകാശമാണ് എന്റെ പൗരത്വം’ -ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.