തൊടുപുഴ: സ്‌കൂൾ വിദ്യാർഥിനിയെ തടവിൽവെച്ച് പീഡിപ്പിച്ച മൈനർ ഇറിഗേഷൻ ഓവർസിയർക്ക് ജീവപര്യന്തം കഠിന തടവും രണ്ടുലക്ഷം രൂപ പിഴയും. നെയ്യാറ്റിൻകര ധനുവച്ചപുരം ഹരിഭവനിൽ ഹരികൃഷ്ണനെയാണ് (സത്യദാസ് -40) കുറ്റക്കാരനെന്ന് കണ്ട് തൊടുപുഴ ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ. അനിൽകുമാർ ശിക്ഷിച്ചത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് അഞ്ചുവർഷം കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക പീഡനത്തിനിരയായ പെൺകുട്ടിക്ക് നൽകണം. 2009ലാണ് കേസിനാസ്പദമായ സംഭവം. വണ്ടന്മേട്ടിൽ ഓവർസിയറായിരുന്ന പ്രതി പെൺകുട്ടിയെ പരീക്ഷക്ക് കൂടുതൽ മാർക്ക് കിട്ടാൻ പ്രാർഥിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ 45 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു.
മാതാപിതാക്കളുടെ പരാതിപ്രകാരം കഞ്ഞിക്കുഴി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി പെൺകുട്ടിയെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ വ്യാജപരാതിയും നൽകി. എന്നിട്ട്, രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോടതിവളപ്പിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച വിവരം പുറത്തുവരുന്നത്. പ്രോസിക്യൂഷനുേവണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.വി. മാത്യു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.