തിരുവനന്തപുരം: റെയിൽവേ വികസന അവഗണനക്കെതിരെ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽനിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അങ്കമാലി-ശബരി പാത, നേമം ടെര്‍മിനല്‍, കൊച്ചുവേളി ടെര്‍മിനല്‍, തലശ്ശേരി-മൈസൂര്‍ പാത, കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ പാത എന്നിവയിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായില്ല. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിന്റെ കാര്യത്തിലും അവഗണനയാണ്. അമൃത എക്സ്പ്രസ് രാമേശ്വരംവരെ നീട്ടലും എറണാകുളം-വേളാങ്കണ്ണി റൂട്ടില്‍ പുതിയ ട്രെയിൻ അനുവദിക്കുന്ന കാര്യത്തിലും ഇതേ സമീപനമാണ്.
എയിംസ് സ്ഥാപിക്കുന്ന കാര്യത്തിൽ അനുകൂല പ്രതികരണം ഉണ്ടായില്ല. 2022 ജൂലൈക്ക് ശേഷമുള്ളതും തുടർന്നുള്ള അഞ്ച് വർഷങ്ങളിലെയും ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കണം. ധനകമീഷൻ ശിപാർശ ചെയ്ത 2022-23 ലേക്കുള്ള 3.5 ശതമാനം ധനകമ്മിക്ക് പകരം നിബന്ധനകൾ ഇല്ലാതെ 4.5 ശതമാനം അനുവദിക്കണം.
തുറമുഖ ബിൽ, സഹകരണനിയമം, ഡാം സുരക്ഷാ ബിൽ, കന്റോൺമെൻറ് ബിൽ, ഫാക്ടറീസ് റീ-ഓർഗനൈസേഷൻ മുതലായ പല വിഷയത്തിലും കേന്ദ്രം കൂടിയാലോചന നടത്താതെ നിയമനിർമാണം നടത്തുകയാണ്. ഇത്തരം നീക്കങ്ങളെ എതിർക്കണം.
പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി ആയിരം കോടിയുടെ പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും ഇല്ല.
ബി.പി.സി.എൽ, എൽ.ഐ.സി സ്വകാര്യവത്കരണത്തിനെതിരെ ഇടപെടണം. എച്ച്.എൽ.എൽ ഉടമസ്ഥത കേന്ദ്രം കൈയൊഴിഞ്ഞാൽ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാറിന് കൈമാറണമെന്ന ആവശ്യം പാർലമെൻറിൽ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവിസുകൾ അനുവദിക്കാൻ ഇടപെടണം. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദു, എയർ അറേബ്യ, ഖത്തർ എയർേവസ്, ഒമാൻ എയർ, സൗദി അറേബ്യൻ/സൗദിയ, ഗൾഫ് എയർ, എയർ ഏഷ്യ, സിൽക്ക് എയർ, ശ്രീലങ്കൻ എയർ എന്നീ വിമാനകമ്പനികൾ സർവിസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കയറ്റുമതിയും വിദേശ വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിന് സംയോജിത എയർ കാർഗോ കോംപ്ലക്സും പണിതു. എന്നാൽ പോയൻറ് ഓഫ് കോൾ, ഓപൺ സ്കൈ പോളിസി എന്നിവയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രത്തിന്റേത്.
വിദേശ വിമാന കമ്പനികളെ പ്രവേശിക്കാൻ അനുവദിക്കാത്തത് വിമാനത്താവള നിലനിൽപ്പിനെ ബാധിക്കും. കോഴിക്കോട് വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് 152.5 ഏക്കർ ഭൂമി വിമാനത്താവളം സ്വകാര്യവത്കരിക്കില്ല എന്ന നിബന്ധനയോടെ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാർ, എം.പിമാർ, ചീഫ് സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.