പത്തനംതിട്ട: യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനം നടത്തിയ കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ. കുര്യന് അതേ വേദിയിൽ തന്നെ മറുപടി നൽകി സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. കുടുംബസംഗമങ്ങളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുറഞ്ഞെങ്കിലും തെരുവിലെ സമരങ്ങളിൽ ഇല്ലെന്ന് രാഹുൽ പറഞ്ഞു.
പി.ജെ. കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ പ്രവർത്തകർ ആലപ്പുഴയിലെ സമര രംഗത്ത് പൊലീസിന്‍റെ മർദനമേറ്റ് വാങ്ങുകയാണ്. നാട് ആഗ്രഹിക്കുന്ന സർക്കാറിനെ മടക്കികൊണ്ടുവരാനുള്ള എല്ലാ പ്രവർത്തനങ്ങളും യൂത്ത് കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകും.
യുവനേതൃത്വത്തെ ഉൾക്കൊള്ളുന്ന പക്വതയുള്ള മുതിർന്ന കോൺഗ്രസ് നേതൃത്വം സംസ്ഥാനത്തും പത്തനംതിട്ട ജില്ലയിലും രൂപപ്പെട്ട് കൊണ്ടിരിക്കുകയാണ്. അടുത്ത തവണ കെ.പി.സി.സി അധ്യക്ഷൻ വരുമ്പോൾ പത്തനംതിട്ട ജില്ലയിൽ നിന്ന് അഞ്ച് എം.എൽ.എമാരെ സൃഷ്ടിക്കും. അതിന മനക്കരുത്തുള്ള പ്രവർത്തകർ ജില്ലയിലുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിനെ വേദിയിലിരുത്തിയാണ് യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ പരസ്യ വിമർശനം നടത്തിയത്. യൂത്ത് കോൺഗ്രസ് നേതാക്കൻമാരെ ടി.വിയിൽ മാത്രം കണ്ടാൽ പോരായെന്നും ഗ്രൗണ്ടിലിറങ്ങി പണിയെടുക്കണമെന്നും കുര്യൻ പറഞ്ഞു.
മണ്ഡലങ്ങളിലിറങ്ങി 25 പേരെയെങ്കിലും സംഘടിപ്പിച്ചില്ലെങ്കിൽ അടുത്ത വർഷവും ഭരണം ലഭിക്കില്ലെന്നും കുര്യൻ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഉള്ളവേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷുഭിത യൗവനങ്ങളെ കൂടെ നിർത്തുന്നതിൽ എസ്.എഫ്.ഐ വിജയിച്ചുവെന്ന് സർവകലാശാല സമരം മുൻനിർത്തി പി.ജെ കുര്യൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ താൻ നിർദേശിച്ച സ്ഥാനാർഥികളെ നിർത്തിയിരുന്നുവെങ്കിൽ രണ്ട് മണ്ഡലങ്ങളിലെങ്കിലും യു.ഡി.എഫിന് ജയിക്കാമായിരുന്നു. ഈ നിയമസഭ തെരഞ്ഞെടുപ്പിൽ കെട്ടിയിറക്കിയ സ്ഥാനാർഥികളെ നിർത്തിയാൽ വിജയിക്കാൻ കഴിയില്ലെന്നും കുര്യൻ പറഞ്ഞു.
ഗവർണർക്കും വി.സിക്കുമെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ മൂന്നു മണിക്കൂറോളം കേരള സർവകലാശാല ആസ്ഥാനം യുദ്ധക്കളമായിരുന്നു. പൊലീസിന്റെ ബാരിക്കേഡും ഗേറ്റും ചാടിക്കടന്നും ഓഫിസിലെ കാവാടം തള്ളിതുറന്നും പ്രവർത്തകർ ഉള്ളിലേക്ക് ഇരച്ചുകയറി. ജനാല വഴിയാണ് നൂറുക്കണക്കിനു പ്രവർത്തകർ കെട്ടിടത്തിനുള്ളിൽ കയറിയത്. വി.സിയുടെ ഓഫിസിന്റെ അടുത്തുവരെ പ്രവർത്തകർ എത്തിയിരുന്നു.
--------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.