തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന പട്ടികയിൽ വിട്ടുവീഴ്ചക്ക് എ,െഎ ഗ്രൂപ്പുകൾ തയാറാകാത്ത സാഹചര്യത്തിൽ താക്കീതുമായി ഹൈകമാൻഡ് രംഗത്ത്. പട്ടികയിൽ ആവശ്യമെങ്കിൽ കേന്ദ്ര നേതൃത്വം തിരുത്തൽ വരുത്തെട്ടയെന്ന സംസ്ഥാന നേതൃത്വത്തിെൻറ നിലപാടും കേന്ദ്രനേതൃത്വം അംഗീകരിച്ചില്ല. നിലപാട് തുടർന്നാൽ കേരളത്തെ ഒഴിവാക്കി എ.െഎ.സി.സി സമ്മേളനവുമായി മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പും ഹൈകമാൻഡ് നൽകിയിട്ടുണ്ട്. അതേസമയം, കൂടുതൽ നേതാക്കൾ പട്ടികക്കെതിരെ എതിർപ്പുമായി രംഗത്തെത്തി.
ഗ്രൂപ് വീതം വെക്കലാണ് നടക്കുന്നതെന്നും സങ്കുചിത താൽപര്യത്തോടെ തയാറാക്കിയ പട്ടികയാണെന്നും മുതിർന്ന നേതാവ് വി.എം. സുധീരൻ ആരോപിച്ചു. പട്ടിക തയാറാക്കിയപ്പോൾ വനിതാ നേതാക്കളെ പരിഗണിച്ചില്ലെന്ന വിമർശനം എ.െഎ.സി.സി അംഗം ഷാനിമോൾ ഉസ്മാനും ഉന്നയിച്ചു. ഗ്രൂപ് അതിപ്രസരത്തിൽ ഇനിയെങ്കിലും പുനഃപരിശോധന നടത്തി വീഴ്ചകൾ മനസ്സിലാക്കി മുന്നോട്ടു പോകണമെന്നും സുധീരൻ പറഞ്ഞു. കുറഞ്ഞത് 28 വനിതകളെയെങ്കിലും ഉൾപ്പെടുത്താതെ പട്ടിക പുറത്തിറക്കരുെതന്ന നിലപാടാണ് ഷാനിമോൾ ഉസ്മാൻ പ്രകടിപ്പിച്ചത്. നിലവിൽ തയാറാക്കി െവച്ചിരിക്കുന്ന ലിസ്റ്റിൽ സ്ത്രീ പ്രാതിനിധ്യം അഞ്ചുശതമാനം മാത്രമാണെന്നും 10 ശതമാനമെങ്കിലും ആക്കണമെന്നുമാണ് വനിതാ നേതാക്കളുടെ ആവശ്യം.
സമവായം ഉണ്ടായില്ലെങ്കിൽ കെ.പി.സി.സി പട്ടിക അംഗീകരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി മേധാവി മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനെ അറിയിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും മതിയായ പ്രാതിനിധ്യമില്ലാത്തതിൽ കേന്ദ്ര നേതൃത്വത്തിനും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാനം നൽകിയ പട്ടികക്കെതിരെ ഒരു വിഭാഗം എം.പിമാരും ഗ്രൂപ്പിൽ പെടാത്ത നേതാക്കളും രംഗത്തുവന്നിരുന്നു. 282 പേരുടെ പട്ടിക മാറ്റാൻ കഴിയില്ലെന്ന വാദമാണ് എ, െഎ ഗ്രൂപ്പുകൾ കൈക്കൊണ്ടിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഹൈകമാൻഡിന് ആവശ്യമെങ്കിൽ കൂടുതൽ പേരെ ചേർക്കാമെന്നാണ് അവർ വിശദീകരിക്കുന്നത്. കേരള നേതാക്കൾ നേതാക്കളെ ഡൽഹിയിൽ വിളിച്ച് ചർച്ച നടത്തിയിട്ടും ധാരണ വന്നിരുന്നില്ല. രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കുന്ന നിർണായക സമ്മേളനമാണിത്. തർക്കം തുടർന്നാൽ കേരള നേതാക്കൾ കാഴ്ചക്കാരാകും. ഇൗ ആഴ്ചതന്നെ എ.െഎ.സി.സി സമ്മേളന കാര്യത്തിൽ കേന്ദ്രനേതൃത്വം സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചേക്കും.
‘പട്ടികയിൽ മാറ്റംവരുത്തും’
കാസർകോട്: ഹൈകമാൻഡ് ആവശ്യപ്പെട്ടതനുസരിച്ച് കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ മാറ്റംവരുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ സമർപ്പിച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ അപാകതയുണ്ടെന്നും അതിൽ യുവാക്കൾ, പട്ടികജാതി വിഭാഗത്തിൽപെട്ടവർ, വനിതകൾ എന്നിവർക്ക് നൽകിയ പ്രാതിനിധ്യം പോരെന്നും ഹൈകമാൻഡ് അറിയിച്ചു. അത് പരിഹരിക്കാൻ പി.സി.സി തയാറാണ്. ഹൈകമാൻഡ് നിർേദശിച്ചതനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി പട്ടിക സമർപ്പിക്കും. ഇതുസംബന്ധിച്ച് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചിരുന്നു. മുകുൾ വാസ്നികുമായി കഴിഞ്ഞ രണ്ടു ദിവസമായി ചർച്ച നടത്തി. നിലവിലുള്ള ലിസ്റ്റ് മാറ്റിമറിക്കുകയല്ല, കൂടുതൽ ആളുകളെ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നതെന്ന് ഹസൻ പറഞ്ഞു. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് അഭിപ്രായഭിന്നതയുണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ ഭാവനാസൃഷ്ടിയാണെന്നും വി.എം. സുധീരെൻറ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും ഹസൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.