നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ.
ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന ഭയത്താൽ തനിക്ക് ലഭിക്കേണ്ട 10,000 ത്തോളം വോട്ടുകൾ യു.ഡി.എഫിൽ നിന്നും എം.സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്നും എല്ലാം മറികടന്ന് തങ്ങൾ ജയിക്കുമെന്നും പി.വി അൻവർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നാളെ എട്ടു മണി മുതൽ വോട്ട് എണ്ണി തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത് പോസ്റ്റൽ ബാലറ്റ് ഫങ്ങളായിരിക്കുമെന്നും ആ സമയത്ത് ഉണ്ടാവുന്ന റിസൾട്ടിൽ ആരും നിരാശരാകരുതെന്ന മുന്നറിയിപ്പും അൻവർ തന്റെ വോട്ടർമാർക്കും നൽകുന്നുണ്ട്.
നേരത്തെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വണ്ടൂർ എം.എൽ.എ എ.പി. അനിൽ കുമാറിനും എതിരെ രൂക്ഷ വിമർശനവും ഉന്നയിച്ചിരുന്നു. പറവൂർ നിയമസഭ സീറ്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സതീശനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് അൻവർ ആരോപിച്ചു.
25 വർഷമായി സി.പി.ഐയാണ് പറവൂരിൽ മത്സരിക്കുന്നത്. ഒരു ധാരണയുടെ പുറത്താണ് സതീശൻ ജയിക്കുന്നത്. പറവൂരിൽ ശക്തനായ എതിരാളിയുണ്ടാകുമെന്നും സതീശനെ നിയമസഭ കാണിക്കില്ലെന്നുമാണ് പിണറായിയുടെ ഭീഷണി. ക്രമക്കേട് ആരോപണം ഉയർന്ന പുനർജനി പദ്ധതി സംബന്ധിച്ചുള്ളതാണ് മറ്റൊരു ഭീഷണി. പദ്ധതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. മുഖ്യമന്ത്രി ഒപ്പിട്ടാൽ അത് എഫ്.ഐ.ആറാകുമെന്നും അൻവർ പറഞ്ഞു.
തനിക്കെതിരെ സതീശൻ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു. തന്നെ മുന്നണി പ്രവേശനം തടഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചത് എ.പി. അനിൽ കുമാർ ആണ്. ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ എന്താകുമെന്ന് അനിൽകുമാറിന് അറിയാം. മലപ്പുറത്ത് ഒരു എം.എൽ.എ മതിയെന്നാണ് അനിൽ കുമാർ ആഗ്രഹിക്കുന്നത്. തന്നെ പിന്തുണച്ചില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വണ്ടൂരിൽ ചില പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഷൗക്കത്ത് അനിൽ കുമാറിനെ അറിയിച്ചിട്ടുണ്ട്. ഷൗക്കത്തിനെ മത്സരിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യാനാണ് അനിൽ കുമാർ തീരുമനിച്ചത്.
അൻവർ മത്സരിച്ചാൽ രണ്ടായിരമോ മൂവായിരമോ വോട്ട് കിട്ടൂവെന്ന കണക്ക് കൊടുത്തത് അനിൽ കുമാർ ആണ്. കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും 20 വർഷമായി നാട്ടിലുള്ളതെന്നും അനിൽ കുമാറിന്‍റെ വാക്കുകൾക്ക് വിശ്വാസം വരാൻ ഇടയാക്കും. 20 വർഷമായി ഫ്രീയായി അനിൽ കുമാർ ജയിക്കുകയാണ്. ഇനി വണ്ടൂരിൽ ജയിക്കുമോ എന്ന് നമുക്ക് നോക്കാം.
തന്നെ വെട്ടിയതിൽ അനിൽ കുമാറിന് നിർണായക പങ്കുണ്ട്. അതിൽ സദുദ്ദേശ്യമില്ല. വണ്ടൂരിൽ സീറ്റ് ഉറപ്പിക്കുകയാണ് അനിൽകുമാറിന്‍റെ ലക്ഷ്യം. അൻവർ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ ഇനി അത് നടക്കില്ല. അനിൽ കുമാർ നിയമസഭ കാണില്ല, അതിനുള്ള പണി തുടങ്ങി കഴിഞ്ഞു. പിണറായി വിരുദ്ധ മുന്നേറ്റത്തിന് യു.ഡി.എഫ് നേതൃത്വം പരിശ്രമിക്കുമ്പോൾ അതിന് തുരങ്കം വെച്ചവനാണ് അനിൽകുമാർ -അൻവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.