രണ്ട് മാസത്തിലേറെയായി നില നിന്ന ദുരൂഹതയുടെ പുകമറപൂർണമായും അവസാനിപ്പിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ നാളെ നാട്ടിൽ തിരിച്ചെത്തും. വിഡിയോ സന്ദേശത്തിലൂടെയാണ് എം.എൽ.എ തിരിച്ചെത്തുന്ന വിവരം അറിയിച്ചത്. നിയമയസഭാ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നതിനിടെയാണ് എം.എൽ.എ തിരിച്ചെത്തുന്നത്.
നാട്ടിലെ ബിസിനസുകളിൽ വലിയ തകർച്ചയുണ്ടായതായി നേരത്തെ ആഫ്രിക്കയിൽ നിന്നുള്ള വിഡിയോ സന്ദേശത്തിലൂടെ എം.എൽ.എ വിശദീകരിച്ചിരുന്നു. നിലമ്പൂർ എം.എൽ.എയെ കാണാനില്ലെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിനിടെയായിരുന്നു വിഡിയോ സന്ദേശം. ആഫ്രിക്കയിലെ സിയെറ ലിയോണിലെ ഇടപാടുകളെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നും എം.എൽ.എ പറഞ്ഞിരുന്നു.
എല്ലാ വാതിലുകളും അടഞ്ഞപ്പോൾ മിറാക്കിൾ പോലെയാണ് ആഫ്രിക്കയിൽ നിന്നുള്ള സാധ്യത തുറന്നതെന്ന് അദ്ദേഹം വിഡിയോ സന്ദേശത്തിൽ പറയുന്നു. സ്വർണ-വജ്ര ഖനനത്തിനാണ് പശ്ചിമ ആഫ്രിക്കയിൽ പോയത്. എല്ലാ വർഷവും നടത്തുന്ന ഉംറ യാത്രയിൽ നിന്നുണ്ടായ ബന്ധമാണ് ആഫ്രിക്കയിലെ ഖനന ഇടപാടിലേക്ക് വഴി തുറന്നെതന്നും പി.വി അൻവർ പറഞ്ഞു.
ഉംറ തീർഥാടന യാത്രക്കിടെ പരിചയപ്പെട്ട ആഫ്രിക്കൻ വ്യവസായിയാണ് അവിടെ ഖനനത്തിന് ക്ഷണിച്ചത്. തന്‍റെ ഭാര്യ പിതാവുമായി നേരത്തെ കശുവണ്ടി വ്യാപാരം നടത്തിയിരുന്ന ആഫ്രിക്കൻ വ്യവസായിയെ യാദൃശ്ചികമായി പരിചയപ്പെടുകയായിരുന്നെന്നും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്ര കിലോമീറ്റർ സ്ഥലത്താണ് ഖനനം നടത്തുന്നതെന്നും അൻവർ പറഞ്ഞു. പദ്ധതിയിലൂടെ നിരവധി പേർക്ക് തൊഴിലവസരം ലഭിക്കും. കേരളത്തിൽ നിന്നുള്ള ആറായിരത്തോളം വിദഗ്ധ തൊഴിലാളികൾ പദ്ധതിയിൽ അവസരം ലഭിക്കും. 750 ഡോളർ മുതൽ 5000 ഡോളർ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങൾ ഉണ്ടെന്നും അൻവർ പറഞ്ഞു.
20000 കോടി രുപയുടെ പദ്ധതിയാണ് സിയെറ ലിയോണിൽ ആസൂത്രണം ചെയ്യുന്നതെന്നും ഒരു വർഷം കൊണ്ട് തന്നെ പദ്ധതി പൂർത്തീകരിക്കാനാകുമെന്നും പി.വി അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.