പൾസർ സുനിക്ക് തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ

തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പൾസർ സുനിയെ തൃശൂരിലെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇവിടെയെത്തിച്ച് ചികിത്സ തുടങ്ങിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജാമ്യഹരജി സുപ്രീംകോടതി തള്ളിയ ശേഷം സുനിയുടെ മാനസികാരോഗ്യം മോശമായെന്നാണ് വിവരം.

കഴിഞ്ഞയാഴ്ചയാണ് ജാമ്യാപേക്ഷ ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് തള്ളിയത്. കേസിലെ വിചാരണ നടപടികൾ ഇനിയും വൈകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നല്‍കിയത്. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതിയാണ് താനെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

സുനിയുടെ ജാമ്യ വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ നിലപാട് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍, കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഈ വര്‍ഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളില്‍ വിചാരണ അവസാനിച്ചില്ലെങ്കില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.

Tags:    
News Summary - Pulsar Suni Under treatment at Thrissur Govt. mental health hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.