കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ ഇപ്പോഴും ദുരുഹത തുടരുകയാണെന്ന് എം.എൽ.എ പി.ടി തോമസ്. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ദുരൂഹമായി തുടരുകയാണ്. കേസന്വേഷണത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതുകൊണ്ടാണ് അന്വേഷണം മന്ദഗതിയിലായത്. മുഖ്യമന്ത്രിയുടെ ഓഫിസിനെകൂടി അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. പി.ടി തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അമ്മ യോഗത്തില്‍ മുകേഷ് എം.എൽ.എ മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ പ്രതികരണത്തില്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണം. മാധ്യമങ്ങളുടെ വായടക്കാനാണ് എം.എ.ല്‍എയും എം.പിയും ശ്രമിച്ചത്. ജനങ്ങളുടെ ചിലവിലാണ് ഇവര്‍ എം.എല്‍.എ, എം.പി ബോര്‍ഡുകള്‍ വെച്ച് അമ്മ സമ്മേളനത്തില്‍ പങ്കെടുത്തതെന്നും പി.ടി തോമസ് പറഞ്ഞു.
അമ്മയും മക്കളും തമ്മില്‍ ഒത്തു തീര്‍ക്കേണ്ടതല്ല ആ പ്രശ്‌നം. നടി ആക്രമിക്കപ്പെട്ടതും അന്വേഷണവുമായി ബന്ധപ്പെട്ട് വി.എസിന്‍റെ പ്രതികരണം എവിടെയെന്നും വി.എസിന്‍റെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരും എൽ.ഡി.എഫും നടിക്കുവേണ്ട ധാർമിക പിന്തുണ നല്‍കിയില്ലെന്നും പി.ടി.തോമസ് പറഞ്ഞു.
ആക്രമിക്കപ്പെട്ട നടി നല്‍കിയ മൊഴിയിലുളള തമ്മനത്തെ ഫ്‌ളാറ്റ് ആരുടെതാണെന്ന് പൊലീസ് അന്വേഷിച്ചോ?, ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞത്, അതിനെക്കുറിച്ചും അന്വേഷണം നടന്നില്ല, കുറ്റപത്രം സമര്‍പ്പിച്ച് കേസ് പൊലീസ് അവസാനിപ്പിച്ചുവെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും പി.ടി തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.