തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻറെ ഓഫീസ് മാനുവലും റിക്രൂട്ട്മെൻറ് മാനുവലും രഹസ്യ രേഖയല്ലെന്നും അവ ആവശ്യപ്പെടുന്നവർക്ക് വായനക്കും സാക്ഷ്യപ്പെടുത്തിയ പകർപ്പും നൽകണമെന്നും സംസ്ഥാന വിവരാവകാശ കമീഷൻ. പി.എസ്.സി യുടെ പ്രവർത്തനത്തിലെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്നതിനാൽ അവ നല്കാൻ കഴിയില്ലെന്ന അധികൃത വിശദീകരണം തള്ളിയാണ് സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.അബ്ദുൽ ഹക്കീം ഉത്തരവായത്.
ചോദ്യപേപ്പർ സൂക്ഷിക്കുന്ന വിധം, ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്ന രൂപം തുടങ്ങി സ്വാഭാവികമായി സംരക്ഷിക്കേണ്ട രഹസ്യ വിവരങ്ങൾ ഒഴികെയുള്ളവയെല്ലാം പൗരന്മാർക്ക് അറിയാൻ അവകാശമുണ്ടെന്നും അത് നിഷേധിക്കരുതെന്നും കമീഷണർ നിർദേശിച്ചു. പി.എസ്.സിയുടെ പ്രവർത്തനങ്ങൾ സുതാര്യമായിരുന്നാൽ മാത്രംപോര,അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.
കോഴിക്കോട് പയ്യോളി നമ്പൂരിമoത്തിൽ എൻ.എം.ഷനോജ് കോഴിക്കോട് ജില്ലാ ഓഫീസിൽ നല്കിയ ഹരജി അവിടെ നിന്നും തിരുവനന്തപുരം ആസ്ഥാനത്തേക്ക് അയച്ചിരുന്നു. അത് നിഷേധിച്ചതിനെ തുടർന്ന് വിവരാവകാശ കമീഷന് സമീപിച്ച അപ്പീൽ അനുവദിച്ചാണ് പി.എസ്.സി ആസ്ഥാന കാര്യാലയത്തോട് നിർദേശം നല്കിയ ഉത്തരവ്.
ഇതുപ്രകാരം അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ഇന്ത്യൻ വിവരാവകാശ നിയമം വകുപ്പ് 10,10(2)എ,ബി എന്നിവയുടെ അനുമതിക്കനുസരിച്ച് തരംതിരിച്ച ശേഷം നല്കണം. നല്കാത്ത വിവരങ്ങൾ ഏതൊക്കെ മേഖലയെ സംബന്ധിച്ചുള്ളതാണെന്നും ഹരജി കക്ഷിയെ അറിയിക്കണം. ഉത്തരവ് നടപ്പിലാക്കി നടപടി റിപ്പോർട്ട് പി.എസ്.സി വിവരാവകാശ കമീഷന് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.