പരീക്ഷ ക്രമക്കേട്: ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്ത്

തിരുവനന്തപുരം: പരീക്ഷ ക്രമക്കേട് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം പി.എസ്.സി ആസ്ഥാനത്ത് എത്തി. ഐ.ജി അജിത ബീഗവും സംഘവുമാണ് പി.എസ്.സി ആസ്ഥാനത്ത് എത്തിയത്. അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് പി.എസ്.സി നേരത്തെ അറിയിച്ചിരുന്നു. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങളിലെ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നാണ് പി.എസ്.സിയുടെ വിലയിരുത്തൽ. അന്വേഷണത്തിന് ആവശ്യമായതും ചട്ടങ്ങളും നിയമങ്ങളും അനുവദിക്കുന്നതുമായ രേഖകൾ നിയമാനുസൃതമായി ആവശ്യപ്പെടുന്ന പക്ഷം കൈമാറുന്നതാണെന്നും കേരള പബ്ലിക് സർവിസ് കമ്മിഷൻ അറിയിച്ചിരുന്നു.

അതേസമയം, പി.എസ്.സി പരീക്ഷകളിലും നിയമനത്തിലും ഗുരുതര ക്രമക്കേടുകൾ നടന്നെന്ന് ഉദ്യോഗാർഥികൾ എസ്.ഐ.ടിക്ക് മൊഴി നൽകി. സർക്കാർ നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുപ്പ് നടപടികളിലേക്ക് കടന്നതോടെയാണ് പരാതിക്കാരായ ഉദ്യോഗാർഥികൾ ഉൾപ്പെടെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളുമായി എത്തിയത്. ആസൂത്രണ ബോർഡ്, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്, ഡി.വൈ.എസ്.പി സ്പെഷൽ റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ക്രൈംബ്രാഞ്ച് ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്.

ഈ പരീക്ഷകളുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് എസ്.ഐ.ടി തിങ്കളാഴ്ച പി.എസ്.സിക്ക് കത്ത് നൽകും. തിങ്കളാഴ്ച ചേരുന്ന പി.എസ്.സി യോഗം അന്വേഷണത്തിൽ എന്ത് നിലപാടെടുക്കുമെന്നത് നിർണായകമാണ്. അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കിയ സാഹചര്യത്തിൽ എന്തെല്ലാം തുടർനടപടികൾ സ്വീകരിക്കണമെന്നതിൽ പി.എസ്.സി യോഗം ചർച്ച ചെയ്ത് തീരുമാനമെടുക്കും. അന്വേഷണത്തോട് സഹകരിക്കുന്നതിൽ നിയമോപദേശം തേടുമെന്നാണ് വിവരം. അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് മൊഴികളും പി.എസ്.സിയിലെ രേഖകളും വിശദമായി പരിശോധിച്ച് ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദ അന്വേഷണത്തിലേക്ക് കടക്കൂ.

Tags:    
News Summary - Examination irregularities: Crime Branch team reaches PSC headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.