തിരുവനന്തപുരം: പി.എസ്.സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന ് സമ്മതിച്ച് ഒന്നാംറാങ്കുകാരൻ ആർ. ശിവരഞ്ജിത്തും 28ാം റാങ്കുകാരൻ നസീമും. പൂജപ്പുര സെൻ ട്രൽ ജയിലിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ഹരികൃഷ്ണെൻറ നേതൃത്വത്തിൽ നടന്ന ആറുമണി ക്കൂർ ചോദ്യം ചെയ്യലിലാണ് എസ്.എഫ്.ഐ മുൻനേതാക്കൾ കുറ്റം സമ്മതിച്ചത്. രാവിലെ 11ന് ആരം ഭിച്ച ചോദ്യംചെയ്യൽ വൈകീട്ട് അഞ്ചുവരെ നീണ്ടു. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ഉത്തരം ചോർന്നുകിട്ടിയത് പ്രതികൾ ആദ്യം സമ്മതിച്ചില്ല. കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്നാണ് മൊഴി നൽകിയത്. ഒടുവിൽ തെളിവുകൾ ഒാരോന്നായി നിരത്തിയപ്പോൾ, ഗതികെട്ട് ഇരുവരും തെറ്റ് സമ്മതിക്കുകയായിരുന്നു.
എന്നാൽ ആരാണ് ചോദ്യപേപ്പർ ചോർത്തിനൽകിയത്, ആരാണ് എസ്.എം.എസ് അയച്ചുതന്നത് എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികൾ നൽകിയില്ല. ലഭിച്ച പല ഉത്തരങ്ങളിലും വൈരുധ്യവുമുണ്ട്. ചോദ്യംചെയ്യലിെൻറ അധികസമയവും അന്വേഷണസംഘത്തോട് സംസാരിക്കാൻ ഇരുവരും തയാറായില്ല. പ്രതികൾക്ക് നേരത്തേതന്നെ നിയമസഹായവും വിദഗ്ധ നിയമോപദേശവും കിട്ടിയെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ചോദ്യംചെയ്യലിനുശേഷം ഐ.ജി എസ്. ശ്രീജിത്തിെൻറ സാന്നിധ്യത്തിൽ അന്വേഷണസംഘം യോഗംചേർന്ന് ഇരുവരുടെയും മൊഴി പരിശോധിച്ചു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വരുംദിവസങ്ങളിൽ ഇവരെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ശാസ്ത്രീയതെളിവ് ശേഖരിക്കാനുള്ള ഒരുക്കവും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ റിമാൻഡിലാണ് ശിവരഞ്ജിത്തും നസീമും.
ചോദ്യപേപ്പർ ചോർത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് ക്രൈംബ്രാഞ്ച് പ്രതിചേർത്തിരിക്കുന്നത്. ഇതിൽ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും ഇവർക്ക് ഉത്തരം എസ്.എം.എസായി അയച്ചുകൊടുത്തെന്ന് സംശയിക്കുന്ന കല്ലറ സ്വദേശി സഫീറും സിവിൽ പൊലീസ് ഓഫിസർ ഗോകുലും ഒളിവിലാണ്. പ്രണവ് യൂനിവേഴ്സിറ്റി കുത്തുകേസിലെ 17ാം പ്രതിയാണ്.
ഉത്തരമയക്കാൻ പ്രതികള്‍ ഉപയോഗിച്ച മൊബൈൽ ഫോണുകള്‍ കണ്ടെത്തുക എന്നത് കേസിൽ ഏറെ നിർണായകമാണ്. ഈ ഫോണുകളിൽനിന്നാണ് ഫോറൻസിക് പരിശോധനയിലൂടെ പ്രധാനതെളിവുകള് കണ്ടെത്തേണ്ടത്. അറസ്റ്റ് നീളുന്നതോടെ ഒളിവിലുള്ള പ്രതികള്‍ തൊണ്ടിമുതലുകള്‍ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
മൂന്നു പ്രതികളുടെ വീടുകളിലും ക്രൈംബ്രാഞ്ച് നേരേത്ത പരിശോധന നടത്തിയെങ്കിലും തൊണ്ടിമുതലുകൾ കണ്ടെത്തിയില്ല. ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.