പുൽപ്പള്ളിയിൽ വ്യാപക പ്രതിഷേധം; ഫോറസ്റ്റ് ജീപ്പിന് മുകളിൽ റീത്ത് വെച്ചു

പുൽപ്പള്ളി: വയനാട്ടിൽ ഇന്നലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചർ വി.പി. പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളി ടൗണിൽ നാട്ടുകാരുടെ വൻ പ്രതിഷേധം. സ്ഥലത്തെത്തിയ വനംവകുപ്പിന്‍റെ ജീപ്പിന് മുകളിൽ പ്രതിഷേധക്കാർ റീത്ത് വെച്ചു. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്‍റെ ജഡവും ജീപ്പിനു മുകളിൽ കൊണ്ടിട്ടു.

പോളിന്‍റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്. ജനപ്രതിനിധികളും വൈദികരും പ്രതിഷേധത്തിന് നേതൃത്വം നൽകി. പുൽപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. ഇതിനിടെയാണ് വനംവകുപ്പിന്‍റെ ജീപ്പ് സ്ഥലത്തെത്തിയത്. ഇതോടെ പ്രതിഷേധക്കാർ ജീപ്പിന് നേരെ തിരിയുകയായിരുന്നു. ജീപ്പിന്‍റെ ഷീറ്റുകൾ വലിച്ചുകീറുകയും ടയറിന്‍റെ കാറ്റഴിച്ചുവിടുകയും ചെയ്തു. സ്ഥലത്ത് പൊലീസും എത്തിയതോടെ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

 

കുറുവ എക്കോ ടൂറിസം ജീവനക്കാരനായ പാക്കം സ്വദേശി പോളിനെ ഇന്നലെ രാവിലെയാണ് കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജങ്ഷനിൽ വെച്ച് കാട്ടാന ആക്രമിച്ചത്. വാരിയെല്ലുകൾക്കു ഗുരുതര പരുക്കേറ്റിരുന്നു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

17 ദിവസത്തിനിടെ വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് പോൾ. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29ന് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ദയിൽ അയൽവാസിയുടെ വീട്ടുമുറ്റത്തുവെച്ച് പനച്ചിയിൽ അജീഷ് എന്നയാളും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - protest continue in pulapally over wild elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.